നൂറ്റിമൂന്നാം വയസ്സിലും ചുറുചുറുക്കോടെ ജീവിതം ആസ്വദിക്കുകയാണ് റിട്ട. അധ്യാപകൻ പന്തളം പാറ്റൂർ കുതിരകെട്ടുന്നിടം തൂവംപള്ളിൽ പുത്തൻവീട്ടിൽ സി.കെ.ദാനിയൽ. എന്താണ് ആരോഗ്യ രഹസ്യമെന്നു ചോദിച്ചാൽ തൊഴുകൈകളോടെ പറയും, തമ്പുരാന്റെ കൃപയെന്ന്. ആരോഗ്യം നിലനിർത്താൻ ദിനചര്യയും വ്യായാമവും ഭക്ഷണവും കർശനമായി ക്രമീകരിച്ചാണ് ജീവിതം. അവനവന് ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനും, അത്യാവശ്യം തെങ്ങിൽ കയറി തേങ്ങ ഇടുന്നതിനും ആവുന്ന കാലത്ത് മടിച്ചിരുന്നില്ല.
വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും പഴങ്ങളും ഉൽപാദിപ്പിച്ചിരുന്നു. അവയുടെയെല്ലാം പിന്നിൽ ദാനിയലായിരുന്നു. ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം സൈക്കിൾ സവാരിയായിരുന്നു. ഇടപ്പോണിൽ നിന്നു 16 കിലോമീറ്റർ ദൂരമുള്ള കറ്റാനം പോപ് പയസ് സ്കൂളിലേക്ക് സൈക്കിളിലായിരുന്നു യാത്ര. പിന്നെ കോട്ടയത്തുള്ള ബന്ധുവീട്ടിലേക്കും കൊട്ടാരക്കരയുള്ള സുഹൃത്തിനെ കാണുന്നതിനും ബസ് സർവീസ് ഇല്ലാത്തതിനാൽ സൈക്കിളായിരുന്നു ശരണം. ആഴ്ചയിൽ ഒരിക്കൽ ഉള്ളന്നൂരുള്ള കുടുംബ വീട്ടിൽ നടന്നാണ് പോയിരുന്നത്. 2 വർഷം മുൻപു വരെ നടന്നാണ് കുത്തനെ കയറ്റമുള്ള പള്ളിയിലും പോയിരുന്നത്.
രാവിലെ 6.30ന് ഉണരും. ഉമിക്കരി കൊണ്ടാണ് പല്ലുതേക്കുന്നത്. ഒരു കപ്പ് കാപ്പി നിർബന്ധമാണ്. തുടർന്ന് പ്രഭാതകൃത്യങ്ങൾക്കു ശേഷം പ്രാതലിനു 3 ഇഡ്ഡലി, ചട്നി, നാടൻ വാഴപ്പഴം, ഉച്ചയ്ക്ക് മീനും പുളിച്ച മോരും നിർബന്ധം. വൈകിട്ട് ചായയും ചെറുകടി എന്തെങ്കിലും. 8ന് പ്രാർഥന. 9ന് അത്താഴത്തിനു കഞ്ഞിയും പച്ചടിയും പപ്പടവും. പരസഹായമില്ലാതെയാണ് എല്ലാം ചെയ്യുന്നത്. ആഹാരത്തിലുപരി വ്യായാമത്തിനാണ് പ്രാധാന്യം. ഇരുന്നും നിന്നും ചെയ്യാവുന്ന ലളിതമായ വ്യായാമം മുടക്കാറില്ല. ജങ്ക് ഫുഡ് ശീലമാക്കുന്നവരോട് ഒരു ഉപദേശവും ഉണ്ട്, വീട്ടിലെ ഭക്ഷണം പോലെ വിശിഷ്ഠമായ ഒന്നുമില്ല. അതു ശീലമാക്കുക.