Wednesday 25 March 2020 02:49 PM IST : By സ്വന്തം ലേഖകൻ

അവസാനമായി ഡോക്ടറെത്തി, രണ്ടു പെൺമക്കളെയും ഗർഭിണിയായ ഭാര്യയെയും കാണാൻ! ലോകത്തിന്റെ വേദനയായി ഒരു ചിത്രം

dr-hadio

കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ചു മരണമടഞ്ഞ ഇന്തോനീഷ്യൻ ഡോക്ടർ മരിക്കും മുൻപ് വീട്ടിലെത്തി കുട്ടികളെ കണ്ടു മടങ്ങുന്ന ചിത്രം ലോകത്തിന്റെ കണ്ണീരാകുന്നു. കൊറോണ ബാധിച്ച് ഇന്താനീഷ്യയിൽ മരിച്ച ആറു ഡോക്ടർമാരിലൊരാളായ ഹാദിയോ അലിയുടെ ചിത്രമാണ് ലോകത്തെ ഈറനണിയിക്കുന്നത്. കോവിഡ് 19 ബാധിച്ചതായി കണ്ടെത്തിയതിനു പിന്നാലെയാണ് ഡോക്ടർ കുടുംബത്തെ കാണാൻ എത്തിയത്.

എന്നാൽ ഗർഭിണിയായ ഭാര്യയുമായും മക്കളുമായും സമ്പർക്കം ഒഴിവാക്കാൻ അദ്ദേഹം ഗേറ്റിനു വെളിയിൽ നിന്ന് അവരെ കണ്ട് മടങ്ങുകയായിരുന്നു. ഭാര്യയാണ് വേദനിപ്പിക്കുന്ന ഈ ചിത്രം പകർത്തിയത്. യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ ഹാദിയോ ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് പ്രവർത്തിച്ചിരുന്നത്. മാർച്ച് 22നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഗേറ്റിനു വെളിയിൽ തന്നെ നിലയുറപ്പിച്ചു തന്റെ ഗർഭിണിയായ പ്രീയപ്പെട്ടവളേയും രണ്ടു പെൺകുഞ്ഞുങ്ങളെയും കണ്ടു മടങ്ങിയ ഡോക്ടറുടെ ചിത്രം ലോകത്തിന്റെ വേദനയായി മാറി. ഒപ്പം പ്രൊഫഷന്റെ മഹത്വം വാനോളമുയർത്തിയ അദ്ദേഹം ലോകത്തിനു തന്നെ മാതൃകയായി. രാപകൽ ഭേദമെന്യേ സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ പോരാടുന്ന ലോകത്ത എല്ലാ ആരോഗ്യ പ്രവർത്തകരോടുള്ള ആദരവ് കൂടാനും ഡോക്ടറുടെ രക്തസാക്ഷിത്വത്തിനു കഴിഞ്ഞു.