ജീവനെടുക്കുന്ന പ്രളയ കാലത്തും പകൽക്കൊള്ളയും പൂഴ്ത്തിവയ്പും ആവർത്തിക്കപ്പെടുകയാണ്. അവശ്യ സാധനങ്ങളുടേയും ജീവൻ രക്ഷാ ഉപകരണങ്ങളുടേയും ഭക്ഷണങ്ങളുടേയും ദൗർലഭ്യം അങ്ങേയറ്റം ചൂഷണം ചെയ്യുന്ന ചില സ്ഥാപനങ്ങളാണ് കണ്ണില്‍ ചോരയില്ലാത്ത പ്രവർത്തിയുമായി മുന്നോട്ടു പോകുന്നത്.
ഭക്ഷണസാധനങ്ങൾക്ക് ഭീമമായ വില ഈടാക്കിയ അങ്കമാലിയിലെ ഒരു ഹോട്ടലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു പൊറോട്ടയ്ക്ക് 48 രൂപ എന്ന നിരക്കിൽ നാല് പൊറോട്ടയ്ക്ക് ജിഎസ്ടി ഉൾപ്പെടെ 202 രൂപയാണ് ഈ ഹോട്ടൽ ഈടാക്കിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വ്യക്തിക്ക് വാങ്ങിയ ഭക്ഷണത്തിന്റെ ബിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പകൽകൊള്ളയുടെ കഥ നാടറിയുന്നത്. ഈ സമയത്തും ഇങ്ങനെയൊരു പകൽക്കൊള്ള വേണമായിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.