സിനിമാറ്റിക് സ്റ്റൈൽ ചേസും ഹീറോയിസവും ആണുങ്ങൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ‘നാട്ടുനടപ്പ്’ ഇതാ ഇവിടെ പൊളിഞ്ഞു വീഴുകയാണ്. മൊബൈൽ മോഷ്ടാവിന്റെ പിന്നാലെ സ്കൂട്ടറിൽ പാഞ്ഞെത്തി പിടികൂടി വീട്ടമ്മയും മകളുമാണ് വാർത്താ താരങ്ങൾ. ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ (25) ആണ് വീട്ടമ്മയും മകളും ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.എടയപ്പുറം മുസ്ലിം പള്ളിക്ക് സമീപം മാനാപ്പുറത്ത് വീട്ടിൽ അബ്ദുൽ റഹ്മാെൻറ ഭാര്യ ഷൈല റഹ്മാൻ, മകൾ സൈറ സുൽത്താന എന്നിവരാണ് മോഷ്ടാവിനെ കുടുക്കിയത്.
ഷൈല താമസിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള സ്‌ഥലത്താണ് 20ഓളം ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകയ്ക്ക് കഴിയുന്നത്. തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെ ആണ് ഇവിടെ മോഷണം നടന്നത്. അപരിചിതനായ ഒരാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപെട്ട ഷൈല ഒൻപതാം ക്‌ളാസുകാരിയായ മകളുമായി സ്‌കൂട്ടറിൽ ഇയാളെ പിന്തുടരുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന മകൻ സൽമാനെ വിളിച്ചെങ്കിലും ഉണർന്നില്ല. തുടർന്നാണ് ഒൻപതാം ക്ലാസുകാരിയായ മകളുമായി ഷൈല സ്കൂട്ടറിൽ പിന്തുടർന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വച്ച് ആളെ കണ്ടെങ്കിലും മകൻ സൽമാൻ എത്താൻ കാത്തുനിൽക്കുന്നതിനിടയിൽ പ്രതി ജില്ല ആശുപത്രിയിലേക്ക് നീങ്ങി. ഷൈലയും പിന്തുടർന്നു.
പിന്തുടർന്ന് ആശുപത്രിയിലെത്തിയ ഷൈല മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കുതറിയോടി. 15 മിനിറ്റിന് ശേഷം പ്രസവ വാർഡിന് സമീപത്തുനിന്നും പ്രതി ഇറങ്ങിവന്നപ്പോൾ മാറി നിന്നിരുന്ന ഷൈലയും മകളും ഇതിനിടെ എത്തിയ മകൻ സൽമാനും ചേർന്ന് പ്രതിയെ വളഞ്ഞു. തുടർന്ന് ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറി.
മോഷ്‌ടിച്ച മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കഞ്ചാവ്, മോഷണ കേസുകൾ ഉണ്ടെന്ന് ആലുവ സിഐ പിഎസ് രാജേഷ് പറഞ്ഞു.