Saturday 15 February 2020 11:06 AM IST : By സ്വന്തം ലേഖകൻ

അവരെന്നെ ‘കാളി’, ‘കാക്ക’ എന്ന് പേരിട്ടുവിളിച്ചു; ‘അവൾ ഒരു അഴുക്കുചാലാണ്’ എന്ന് നിലവിളിച്ചു! പഠനകാലം മുഴുവൻ കളിയാക്കലുകൾ നേരിട്ട പെൺകുട്ടിയുടെ കഥ

girl-racism

വെളുപ്പിനെ സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്ന പ്രാകൃത ചിന്തയിൽ നിന്നും നമുക്കിപ്പോഴും മോചനം ലഭിച്ചിട്ടില്ല. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും കറുപ്പിന്റെ പേരിൽ ആളുകളെ മാറ്റിനിർത്തുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. നിറത്തിന്റെ പേരിൽ പഠനകാലം മുഴുവൻ കളിയാക്കലുകളും മാറ്റിനിർത്തലുകളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥ പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജിലൂടെ. 

ഹ്യൂമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

ആറാം വയസ്സു മുതൽ, മറ്റുള്ളവർ എന്നെ വ്യത്യസ്തമായി പരിഗണിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഒരിക്കൽ സ്‌കൂളിൽ വച്ച് എനിക്ക് ടോയ്‌ലറ്റിൽ പോകാൻ തോന്നി. പക്ഷേ, അക്കാര്യം എന്റെ ടീച്ചറോട് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. ക്ലാസ് റൂമിൽ വച്ച് എന്റെ പാന്റ്സ് നനച്ചു. അതുകണ്ടപ്പോൾ അവർ എന്നോട് ദേഷ്യത്തിൽ പെരുമാറി. മറ്റു വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ അബദ്ധം സംഭവിച്ചിട്ടുണ്ട്. എന്നാൽ ടീച്ചർ ഒരിക്കലും അവരുടെ നേരെ കൈ ഉയർത്തിയിരുന്നില്ല. 

ഞാൻ വലുതായതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. മറ്റുള്ളവർ എന്നെ ‘കാളി’, ‘കാക്ക’ എന്നൊക്കെ കളിയാക്കി വിളിക്കുന്നത് പതിവായി. എന്റെ മുന്നിലൂടെ ആളുകൾ കടന്നുപോകുമ്പോൾ അവർ ഈ പേരുകൾ എന്നെ വിളിച്ചിരുന്നു. ചിലർ ഉച്ചത്തിൽ സംസാരിക്കുന്നതിനാൽ അതെനിക്ക് വ്യക്തമായി കേൾക്കാനാകും. ഒറ്റപ്പെടൽ എന്നെ മാനസികമായി തകർത്തു.

ഈ അവസ്ഥയിൽ നിന്ന് എന്റെ മനസ്സ് മാറ്റിയെടുക്കാനാണ് ഞാൻ വോളിബോളിൽ ചേർന്നത്. എന്നാൽ എന്റെ ടീമിലെ പെൺകുട്ടികളും എന്നെ ഒരു മാലിന്യമായാണ് പരിഗണിച്ചത്. അവർ ഗ്രൂപ്പുകളായി നിൽക്കുകയും ‘അവൾ ഒരു അഴുക്കുചാലാണ്’ എന്നെന്റെ മുഖത്ത് നോക്കി വിളിക്കുകയും ചെയ്തു. പക്ഷേ, എനിക്കും അവരെപ്പോലെ കൂട്ടുകാരെ വേണം. അതുകൊണ്ട് ഞാൻ ഒരു ‘ഹായ്’ നേടുന്നതിനായി ചൂഷണങ്ങളും കളിയാക്കലുകളും ഏറ്റുവാങ്ങി. 

ഞാൻ കോളജിൽ എത്തിയപ്പോൾ ഒരു ആൺകുട്ടിയുമായി അടുത്തു. ഞങ്ങൾ മികച്ച സുഹൃത്തുക്കളായിരുന്നു. അവൻ എനിക്ക് ഭക്ഷണം വാങ്ങിത്തരും, സ്നേഹത്തോടെ പെരുമാറും. ഒരിക്കൽ ഞങ്ങൾക്കിടയിൽ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ആരോ ചോദിച്ചു. അവൻ അവരോട് പറഞ്ഞു, ‘നിങ്ങൾക്കെന്താ ഭ്രാന്താണോ? നിങ്ങൾ അവളുടെ മുഖം കണ്ടിട്ടുണ്ടോ? അവളൊരു കാളിയാണ്!’

സഹപാഠികളുടെ ഇത്തരം അഭിപ്രായങ്ങൾ എന്റെ ആത്മവിശ്വാസത്തെ പൂർണ്ണമായും തകർക്കാൻ ഞാൻ അനുവദിച്ചില്ല. എന്നിട്ടും ദിവസവും ഞാൻ കരയുകയും കഷ്ടിച്ച് മാത്രം ഉറങ്ങുകയും ചെയ്തു. പിന്നീട് ഒരാളുമായി ഡേറ്റിങ് ആരംഭിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. എന്റെ സുഹൃത്താണെന്ന് ഞാൻ വിശ്വസിച്ച ഒരു വ്യക്തി, വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരു ഇരുണ്ട പെൺകുട്ടിയുടെ മീം അയച്ചു. അവർ എന്റെ കാമുകനെ ടാഗു ചെയ്ത് കൊണ്ട് ഇങ്ങനെ കുറിച്ചു, "സഹോദരാ, ശ്രദ്ധിക്കൂ, നിങ്ങൾ ഈ ഇരുണ്ട കുഴിയിൽ പ്രവേശിക്കാൻ പോകുന്നു, ശ്രദ്ധിക്കുക." 

ഞാനാകെ തകർന്നുപോയി. എനിക്ക് ഇതിനു മുൻപ് ഇത്രയധികം അരക്ഷിതാവസ്ഥ തോന്നിയിട്ടില്ല. എന്റെ കാമുകൻ ഒരിക്കലും എനിക്ക് വേണ്ടി നിലകൊള്ളാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിച്ചു. അയാൾ മിണ്ടാതിരുന്നു. എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അദ്ദേഹം എനിക്കുവേണ്ടി യുദ്ധം ചെയ്യുന്നില്ലെന്ന് ഞാൻ ആരോപിച്ചു. പിന്നീട് സമാധാനത്തോടെ ചിന്തിച്ചു. ഞാൻ എനിക്കുവേണ്ടി പോരാടാതെ ഇരിക്കുമ്പോൾ അദ്ദേഹം എനിക്കുവേണ്ടി പോരാടുമെന്ന് ഞാനെങ്ങനെ പ്രതീക്ഷിക്കും? എനിക്ക് എങ്ങനെ ഇക്കാര്യങ്ങൾ സഹിക്കാൻ കഴിയുന്നു? 

അടുത്തിടെ, ഒരു പാർട്ടിയിൽ ഈ വ്യക്തി എന്റെ അടുത്തുവന്ന് പറഞ്ഞു, ‘നിങ്ങൾ ഒരു ഇരുണ്ട സുന്ദരിയാണ്.’ ഞാൻ അവനോട് ഉടൻതന്നെ രക്ഷപ്പെടാൻ പറഞ്ഞു. പിന്നീട്, മീം അയച്ച വ്യക്തിയെ പോലും ഞാൻ അഭിമുഖീകരിച്ചു. എന്റെ ചർമ്മത്തെക്കുറിച്ച് ഒരിക്കലും മറ്റൊരു പരാമർശം നടത്തരുതെന്ന് അവനോട് പറഞ്ഞു. എന്റെയുള്ളിൽ വീണ്ടും സന്തോഷം വരുന്നതായി തോന്നി. രാത്രിയിൽ സമാധാനപരമായി ഉറങ്ങാനായി. നിങ്ങൾ‌ക്കായി നിലകൊള്ളാൻ നിങ്ങൾ മാത്രമേയുള്ളൂ... കാരണം, നിങ്ങളുടെ കഥയിലെ ഹീറോ നിങ്ങളാണ്, നിങ്ങളെ രക്ഷിക്കാൻ മറ്റാരും വരില്ല! 

Tags:
  • Spotlight
  • Social Media Viral