ഭാര്യ രാജലക്ഷ്മിയെ(30) കഴുത്തറുത്തു കൊന്ന സംഭവത്തിൽ ഭർത്താവ് ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജ(36) അറസ്റ്റിൽ. ഇന്നലെ പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുകയായിരുന്നു. 10 വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്ക്കൊപ്പം വരുകയായിരുന്നു. ഇവർക്ക് ആറു വയസ്സുള്ള പെൺകുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് കൊലപാതകം.
സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ.. ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മിൽ കലഹത്തിലായിരുന്നു. രാജലക്ഷ്മിയുടെ മേൽ സംശയം ഉണ്ടായിരുന്ന രാജൻ തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു. വീട്ടിൽ വച്ചു തന്നെ രാജലക്ഷ്മി മരിച്ചു.
ഇരുവരും തമ്മിൽ കലഹം നടക്കുന്നതായി രാജന്റെ അമ്മ അയൽവീടുകളിൽ അറിയിച്ചു എങ്കിലും കലഹം നിത്യ സംഭവം ആയതിനാൽ ആരും കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോൾ കൊല നടന്നിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവ ശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.