കാക്കിയിലൂടെ കാവ്യനീതി! ഹൈദരാബാദിൽ ഡോക്ടറെ പിച്ചിച്ചീന്തി ചുട്ടെരിച്ച നരാധമൻമാരുടെ മരണത്തോട് സോഷ്യൽ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്. കുറ്റവാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുമ്പോഴും ഏവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നത് വി.പി സജ്ജനാര്‍ എന്ന ഉദ്യോഗസ്ഥനിലേക്കാണ്. ഏറ്റുമുട്ടലാണെങ്കിലും അർഹമായ നീതി നടപ്പാക്കിയെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. സംഭവത്തിൽ പൊലീസിനെ വാഴ്ത്തി ഹൈദരാബാദിൽ ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്തു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചെന്നും പൊലീസോടും സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് അറിയിച്ചു.