കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും ലോക് ഡൗണിലേക്ക് സംസ്ഥാനം പോയത്. കടകൾ അടച്ചിട്ടതോടെ നിരവധിപേരുടെ കച്ചവടം മുടങ്ങി. വാങ്ങി സൂക്ഷിച്ച അസംസ്‌കൃത വസ്തുക്കൾ പലതും ഉപയോഗിക്കാൻ പറ്റാതെ ചീത്തയായിപ്പോയി. ഇങ്ങനെ ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെട്ടവരുണ്ട്. പലരും പട്ടിണിയുടെ വക്കിലായി.
തിരുവനന്തപുരത്ത് ലൈവ് ഐസ് ക്രീം ഷോപ്പ് നടത്തുന്ന ഒരു യുവതി പങ്കുവച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ലോക്ക് ഡൗണിന് മുൻപാണ് യുവതി കട തുടങ്ങിയത്. പിന്നീട് ലോക് ഡൗൺ തുടങ്ങിയതോടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് അതിജീവനത്തിന്റെ നാളുകൾ. ഇപ്പോഴിതാ ഒരു വർഷം പിന്നിടുമ്പോൾ സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതി പറയുന്നു.
18 ലക്ഷം രൂപ ലോൺ എടുത്തിട്ടാണ് യുവതി സ്ഥാപനം തുടങ്ങിയത്. ബേക്കറികൾ തുറക്കാമെങ്കിലും ഐസ് ക്രീം ഷോപ്പ് തുറക്കാൻ അനുമതി നൽകിയിരുന്നില്ല. ഐസ് ക്രീം തയാറാക്കാനായി വാങ്ങിവച്ച ആയിരങ്ങൾ വിലയുള്ള പൗഡറുകളാണ് യുവതി വീട്ടിലെ ക്ലോസറ്റിൽ ഒഴുക്കി കളയുന്നത്. തുടക്കക്കാരിയായ ഒരു വനിതാ സംരംഭകയുടെ നിസ്സഹായത പങ്കുവച്ച വിഡിയോ നിരവധിപേരാണ് കണ്ടത്.