ഇടുക്കി പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി രേഷ്മ കുത്തേറ്റ് മരിച്ച കേസിൽ ബന്ധുവായ നീണ്ടപ്പാറ സ്വദേശി അനുവിന് വേണ്ടി പൊലീസ് അന്വേഷണം. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ അനുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് രേഷ്മയെ (17) കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് രേഷ്മ. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പവർഹൗസിനു സമീപത്ത് നെഞ്ചിൽ കുത്തേറ്റ നിലയിൽ രേഷ്മയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.