ഒന്നാം വയസ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി കുഞ്ഞു കാതറിൻ. ഏറ്റവും കൂടുതൽ തവണ പ്രച്ഛന്നവേഷത്തിന് സമ്മാനം നേടിയാണ് കാതറിൻ താരമായത്. തൊടുപുഴ വഴിത്തല മുഴുത്തേറ്റ് വീട്ടിൽ ജോബിൻ- അനുപ്രിയ ദമ്പതികളുടെ മകളാണ് കാതറിൻ മേരി ജോബിൻ.
ഒരു വയസിനിടെ ദേശീയതലത്തിൽ 15 പ്രച്ഛന്നവേഷ മത്സരങ്ങളിൽ പങ്കെടുത്ത കാതറിൻ 11 എണ്ണത്തിലും വിജയിയായി. ഉണ്ണിയാർച്ച, ഷെഫ്, ഹണിബീയും തൊട്ട് കൃഷിക്കാരൻ വരെയുള്ള വേഷങ്ങളുമായാണ് കാതറിൻ മത്സരങ്ങൾക്കെത്തിയത്. 10 മാസവും 23 ദിവസത്തിനുമിടയിലാണ് ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത് കൂടുതൽ സമ്മാനങ്ങളുമായി കാതറിൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടുന്നത്.
കൂടാതെ എപിജെ അബ്ദുൽ കലാം സ്മാരക ഇന്റർനാഷനൽ ബെസ്റ്റ് അച്ചീവർ ഓഫ് ഇയർ അവാർഡും കാതറിൻ സ്വന്തമാക്കി. പെയ്സ് ആർക്കിടെക്റ്റ് ഡിസൈൻ ആൻഡ് പ്ലാനേഴ്സിലെ ഡിസൈൻ എൻജിനീയറാണ് ജോബിൻ. കുവൈത്തിലെ ഭാരതീയ വിദ്യാഭവൻ അധ്യാപികയായിരുന്ന അമ്മ അനുപ്രിയയാണ് കാതറിനെ മത്സരങ്ങൾക്കായി ഒരുക്കിയത്.