ഭാര്യയുടെ മരണത്തിനു കാരണമായ മലയെ 22 വര്‍ഷം കൊണ്ട് തകർത്ത് ഒറ്റയ്ക്കു റോഡുണ്ടാക്കിയ ബീഹാറുകാരൻ മാഞ്ചിയുടെ കഥ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു സംഭവമാണ് വാർത്തകളിൽ നിറയുന്നത്. ഒഡീഷയില്‍ നിന്നുള്ള ജലന്ദര്‍ നായക് എന്ന 45 വയസ്സുകാരനാണ് തന്റെ മൂന്നു കുട്ടികള്‍ക്കും എളുപ്പത്തിൽ സ്‌കൂളിൽ എത്തുന്നതിനായി മല തുരന്ന് റോഡ് നിർമ്മിക്കുന്നത്. സ്‌കൂളിലെത്തുന്നതിനായി കുട്ടികൾ വളരെയധികം കഷ്ടതകള്‍ സഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ജലന്ദർ ചുറ്റികയും ഉളിയുമായി റോഡ് നിർമ്മാണത്തിന് ഇറങ്ങിതിരിച്ചത്.
കർഷകനായ ജലന്ദര്‍ നായക് ദിവസവും എട്ടു മണിക്കൂറാണ് റോഡ് നിർമ്മാണത്തിനായി മാറ്റിവയ്ക്കുന്നത്. രണ്ടുവര്‍ഷത്തോളമായി ഒറ്റയ്‌ക്കുള്ള ഈ പരിശ്രമം തുടരുന്നു. തന്റെ ഗ്രാമമായ ഗുംസാഹിയില്‍ നിന്നും ഫുല്‍ബാനി ടൗണിലേക്കുള്ള 15 കിലോമീറ്റര്‍ റോഡാണ് ജലന്ദര്‍ ഉണ്ടാക്കുന്നത്. അതേസമയം ജലന്ദറിന്റെ കഠിനപ്രയത്‌നത്തിനു ബഹുമതി നല്‍കാനും MGNREGS പദ്ധതിയില്‍ ശമ്പളം നല്‍കാനുമാണ് സര്‍ക്കാറിന്റെ തീരുമാനം. ഇനിയുള്ള റോഡു നിർമ്മാണം സര്‍ക്കാര്‍ ഏറ്റെടുത്തു പൂർത്തിയാക്കാനാണ് പദ്ധതി.