സ്ത്രീകള്‍ക്ക് പൂർണ്ണമായും പ്രവേശനം നിരോധിച്ചിരിക്കുന്ന ഒരു ദേവാലയം ജപ്പാനിലുണ്ട്. ഒകിനോഷിമ എന്ന ദ്വീപിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ 240 ഏക്കറില്‍ പരന്നു കിടക്കുന്ന ഒകിനോഷിമ ദ്വീപ് കപ്പലോട്ടക്കാരുടെ പുണ്യഭൂമിയാണ്. നാവികർ പ്രാർത്ഥനയ്ക്കായി ഇവിടെ എത്താറുണ്ട്.
അതേസമയം സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ല. ആര്‍ത്തവ രക്തം അശുദ്ധമാണെന്ന ജാപ്പനീസ് സംസ്‌ക്കാരത്തിലെ വിശ്വാസമാണ് സ്ത്രീകളെ ഇവിടേക്ക് പ്രവേശിപ്പിക്കാത്തതിന് കാരണമെന്ന് പറയപ്പെടുന്നത്. 17-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഒരു പുരാതന ക്ഷേത്രമാണ് ഇവിടെയുള്ളത്. നാവികരുടെ സുരക്ഷയ്ക്കായി ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നുവെന്ന് ചരിത്രം പറയുന്നു.
മുനാകാറ്റ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ദേവാലയത്തിൽ പ്രാർത്ഥനകൾ നടത്തുന്നത്. ഇവർക്ക് മാത്രമാണ് ഇവിടെ സ്ഥിരമായി പ്രവേശനം ഉള്ളത്. എന്നാൽ 1904 -05 വർഷങ്ങളിൽ റഷ്യയുമായി നടന്ന യുദ്ധത്തില്‍ മരിച്ച നാവികരുടെ ഓർമ്മ ദിവസമായ മേയ് 27 ന് ഇവിടെ 200 പുരുഷന്മാര്‍ക്ക് പ്രത്യേകമായി പ്രവേശനം അനുവദിക്കാറുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്. ഇത് കൃത്യമായി പാലിക്കുന്നവർക്ക് മാത്രമേ ആരാധനാലയത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നരായി കടലില്‍ കുളിച്ച് ശുദ്ധി വരുത്തണം. തിരികെ മടങ്ങുമ്പോള്‍ ദ്വീപില്‍ നിന്നും ഒന്നും കൊണ്ടുപോകാന്‍ പാടില്ല, കല്ലോ, മണ്ണോ, ഒരു പുല്‍ക്കൊടി പോലും. മാത്രവുമല്ല, ദ്വീപിൽ കണ്ട കാഴ്ചകൾ ആരോടും പങ്കുവയ്ക്കാനും പാടില്ല.
1.
2.