Tuesday 11 January 2022 05:05 PM IST : By സ്വന്തം ലേഖകൻ

‘ഇരുപത്തിനാലാം വയസിൽ അമ്മയായവൾ, അന്നുമുതൽ അവൾ ഐനയുടെ ചിറക്’: കോടി പുണ്യം ഈ ഉമ്മ

iyna-rani-fb

ഡൗൺ സിൻഡ്രോം ബാധിച്ച പൊന്നുമോൾക്കു ചുറ്റും ജീവിതം ഉഴിഞ്ഞുവച്ച ഒരമ്മയുടെ കഥ ഹൃദ്യമായി കുറിക്കുകയാണ് സാമൂഹ്യ പ്രവർത്തക റാണി നൗഷാദ്. തന്റെ പ്രിയപ്പെട്ട ഐന മോളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ജസീറയെന്ന അമ്മയെക്കുറിച്ചുള്ള റാണിയുടെ വാക്കുകൾ ഏതൊരാളുടെയും ഹൃദയം നിറയ്ക്കും. പതിമൂന്നാം വയസ്സിലും അപ്പി കഴുകിച്ച്, മെൻസസ് ടൈമിൽ പാഡ് മാറ്റി ക്‌ളീൻ ചെയ്തു കൊടുക്കുന്ന ജസീറയുടെ കരുതലിന് സമാനതകളില്ലെന്ന് റാണി കുറിക്കുന്നു. പോയിരിക്കെടി അവിടെ എന്നു പറയുന്നതിനു പകരം നടക്കാൻ ബുദ്ധിമുട്ടുള്ള അവളെ തോളിൽ എടുത്ത് ഇരുത്തി അവളുടെ നിർബന്ധങ്ങൾക്കിടയിലും മൈസൂറിലെ വൃന്ദാവൻ ഗാർഡൻ നടന്നു കാണിച്ചു കൊടുത്ത അവളുടെ വാപ്പിയും മനസുനിറയ്ക്കുന്നുവെന്ന് റാണി കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


ഐനാ മോൾക്ക് പിറന്നാൾ ആശംസകൾ....

പക്ഷേ അവളോട് ഞാനിത് പറയുന്നതിൽ അവൾക്ക്

പ്രത്യേകിച്ചു സന്തോഷമൊന്നുമില്ല...

കാരണം അവൾക്കത് തിരിച്ചറിയാൻ കഴിയില്ല....

അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ജെസീ പിറന്നാൾ ഉമ്മകൾ മോളേ....

നീ എന്ന അമ്മയെ ഓർക്കുമ്പോൾ, നീയാണ് അമ്മ എന്നുപറയുമ്പോൾ അതു നിന്നെ ചേർത്തുപിടിച്ചുകൊണ്ട്, ലോകത്തോട് മുഴുവൻ പറയേണ്ടതാണ്....

ഐന എന്റെ സഹോദരന്റെ മകളാണ്.(ഇളയുമ്മയുടെ മകൻ)

ജെസീറ അവന്റെ ഭാര്യയും....

ഐനയെപ്പോലെ ഡൌൺ സിൻഡ്രോം ഉള്ള,70 ശതമാനത്തോളം മെന്റൽ ഡിസെബിലിറ്റി ഉള്ള ഒരുപാടു കുട്ടികൾ ഭൂമുഖത്ത് ഉണ്ടായിരിക്കാം.

പക്ഷേ എന്തും നമ്മുടെ വാതിൽപ്പടിയിൽ എത്തുമ്പോൾ മാത്രമാണ് നമ്മുടേതാകുന്നതും നമുക്ക് വേദനിക്കുന്നതും....

ഐനയെ കണ്ടിരിക്കേ എനിക്ക് അവിടെ നിന്നും ഇറങ്ങി നടക്കാൻ തോന്നിയ സമയങ്ങളുമുണ്ട്.

അവളൊരു ശല്യമായി,അവളെ

കണ്ടുകേട്ടിരിക്കുന്നവർക്ക് എത്രയോ വട്ടം തോന്നിയിട്ടുണ്ട്....

ആ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ ഒക്കെ ആ കുഞ്ഞിനു ചുറ്റും ഭ്രമണം ചെയ്യുന്ന ആ അമ്മയെ നോക്കി നിന്ന് സങ്കടപ്പെട്ടിട്ടുണ്ട്....

ഇരുപത്തിമൂന്നോ ഇരുപത്തി

നാലോ വയസ്സിൽ അമ്മയായവൾ....

അന്നുമുതൽ ഇന്നോളം തന്റെ സ്പെഷ്യൽ ബേബിക്കു വേണ്ടി മാത്രം ജീവിതം പ്ലാൻ ചെയ്യുന്നവൾ

ഐനയ്ക്ക് ശേഷം ആറോളം കുഞ്ഞുങ്ങൾ ജനിച്ചതും അവളെപ്പോലെ തന്നെയായിരുന്നു....

അതിനാൽ ആറോളം അബോർഷനുകളും വേണ്ടി വന്നു.

അൽഹംദുലില്ലാഹ് ഒടുവിൽ ഒരു പൊന്നുമോനെയും അവർക്കു കിട്ടി..

ഇമ്രാൻ....

എന്നും ക്ഷമയോടെ,,,,

പതിമൂന്നാം വയസ്സിലും അപ്പി കഴുകിച്ച്, മെൻസസ് ടൈമിൽ പാഡ് മാറ്റി ക്‌ളീൻ ചെയ്തു കൊടുക്കുന്ന അമ്മ....

പോയിരിക്കെടി അവിടെ എന്നു പറയുന്നതിനു പകരം നടക്കാൻ ബുദ്ധിമുട്ടുള്ള അവളെ തോളിൽ എടുത്ത് ഇരുത്തി അവളുടെ നിർബന്ധങ്ങൾക്കിടയിലും മൈസൂറിലെ വൃന്ദാവൻ ഗാർഡൻ നടന്നു കാണിച്ചു കൊടുത്ത അവളുടെ വാപ്പി....

നിങ്ങൾ ദൈവത്തിനു പ്രിയപ്പെട്ടവരാണെന്നൊക്കെ നമുക്കൊരോരുത്തർക്കും ആശ്വാസവാക്കു പറയാം....

എനിക്ക് നിങ്ങളോട് പറയാൻ വാക്കുകൾ ഇല്ല....

ഒരു സ്ത്രീ അമ്മയായി കഴിഞ്ഞാൽ അവൾക്കും ആ കുഞ്ഞിന്റെ അച്ഛൻ അടുത്തുണ്ടെങ്കിൽ അയാൾക്കും ഭിന്നശേഷിക്കാർ അല്ലാത്ത പക്ഷം ആ കുഞ്ഞിനെ വളർത്തി,സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തി ഉള്ളവരാക്കാൻ

വേണ്ടുന്ന സമയം വളരെ കുറച്ചാണ്.

ഞാനും, മേജോറിറ്റി അച്ഛനമ്മമാരും ചെയ്തു പോരുന്നത് അതു തന്നെയാണ്...

നമ്മുടെ മക്കളുടെ കുരുത്തക്കേടിനു മുന്നിൽ വടിയെടുക്കേണ്ടിവരുമ്പോൾ, വിളച്ചിൽ എടുക്കരുത് അച്ഛനോട് പറയും എന്ന് ഭീഷണി മുഴക്കുമ്പോൾ, ഭർത്താവ് വീട്ടിൽ എത്തിയാലുടൻ തന്നെ,

അതുമല്ലെങ്കിൽ പ്രവാസജീവിതത്തിൽ നിന്നുകൊണ്ട് കുടുംബവിശേഷങ്ങൾ അറിയാൻ വരുന്ന ഫോൺ മൊഴികൾക്കൊടുവിൽ മിക്കവാറും അമ്മമാർ പറയുന്ന ഒരു വാചകമുണ്ട്..!

ഈ പിള്ളേരെ കൊണ്ട് ഞാൻ പൊറുതി മുട്ടിയിരിക്കുവാ, എന്തൊരു വികൃതിയാന്നറിയോ ഇവറ്റകൾക്കെന്ന്...??

ഒരുപാടു തെറാപ്പികൾ മുടങ്ങാതെ ചെയ്യുമ്പോഴും അതിനു പിന്നിൽ മല്ലിടുന്ന ജെസിയെന്ന ഐനയുടെ ഉമ്മി അല്ലെങ്കിൽ അവളെപ്പോലുള്ള ഒരുപാട് അമ്മമാർ പ്രതീക്ഷകൈവിട്ടു കളയാതെ പിന്നെയും ചിരിക്കുന്നുണ്ട്....

നാളെ ഞാൻ ജീവിച്ചിരിപ്പില്ലെങ്കിലും എന്റെ കുഞ്ഞ് സ്വന്തമായി കാര്യങ്ങൾ ചെയ്യണമെന്ന പ്രതീക്ഷയിൽ...

അവൾ ഒരു ഗ്ലാസ് വെള്ളമെങ്കിലും സ്വന്തമായി എടുത്തു കുടിക്കുന്നതും, വാഷ് റൂമിൽ ഒറ്റയ്ക്ക് പോകുന്നതും ഒന്നു കാണാൻ വേണ്ടി മാത്രം ...

കെട്ടിപ്പിടിച്ചുമ്മകൾ ജെസീ....

ഒപ്പം ഒരുപാട് സ്നേഹം എന്റെ സഹോദരനോടും.....
റാണിനൗഷാദ്