അനാഥത്വത്തിന്റേയും ഒറ്റപ്പെടലുകളുടേയും ഭൂതകാലത്തിന് വിട. ജയന്തി മരിയ എന്ന ആരോരുമില്ലാത്ത പെൺകൊടി ഇനി സനാഥത്വത്തിന്റെ കരുതൽ കരങ്ങളിലേക്ക്. ഇല്ലായ്മ വല്ലായ്മകളെ മാത്രം കൂട്ടുകാരാക്കിയ അവൾക്കിന്നൊരു സ്വപ്നമുണ്ട്. ഏതൊരു പെണ്ണും കാണാൻ കൊതിക്കുന്ന സ്വപ്നം. ആ സ്വപ്നങ്ങൾക്ക് പൂർണതയേകിയ രാജകുമാരന്റെ പേര്, പ്രിൻസ്!
ചാലക്കുടി ഗ്രാമം കാത്തിരിക്കുന്ന ആ കല്യാണ മേളത്തിന് ഇന്ന് സോഷ്യൽ മീഡിയയും കാതോർക്കുകയാണ്. ഗാനരചയിതാവ് രാജീവ് ആലുങ്കൽ പങ്കുവച്ച ആ കുറിപ്പിൽ നിന്നുമാണ് ഹൃദ്യമായ ആ കല്യാണക്കുറിമാനം മാളോരറിഞ്ഞത്.
ചാലക്കുടി മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ എന്ന പെൺകുട്ടിയാണ് ജീവിതത്തിൽ ഇതുവരെ ഇല്ലായിരുന്നു എന്ന് തോന്നിയതെല്ലാം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. പ്രിൻസ് എന്ന ചെറുപ്പക്കാരന് തോന്നിയ പ്രണയമാണ് ഒരു അനാഥ പെൺകുട്ടിയുടെ ജീവിതത്തിന്റെ തിരക്കഥ തന്നെ മാറ്റിയെഴുതിയത്.
‘1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.’
ആ പ്രണയത്തെ ജയന്തിയും പ്രിൻസിന്റെ വീട്ടുകാരും അംഗീകരിച്ചതോടെ ജയന്തി പുതിയ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. കല്യാണത്തിന് ആവശ്യമായ പണവും സ്വർണവുമെല്ലാം ഇതിനോടകം തയാറാണെന്നും രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്‌നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.
1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.
11ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക. അതിന് ശേഷം മര്‍ച്ചന്റ്‌സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര്‍ ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും. സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്‌സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്.
ജയന്തി മരിയക്കും പ്രിൻസിനും എല്ലാവിധ വിവാഹമംഗളാശംസകളും വിജയങ്ങളും നേരുന്നു.