മോഷണശ്രമത്തിനിടെ കൂട്ടുകാരന്റെ അമ്മയെ കൊലപ്പെടുത്തി ജനലിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിയായ പതിനെട്ടുകാരന്റെ നടപടികൾ അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. കൊലപാതകത്തിന് ശേഷം കറങ്ങിനടന്ന പ്രതി മോഷ്ടിച്ച പണം കൊണ്ട് പുത്തൻ മൊബൈൽ ഫോണും വാങ്ങി. വീട്ടമ്മയുടെ മൃതശരീരം എത്തിച്ച ആശുപത്രിയിലും സന്ദർശകനായി എത്തി.
കറ്റാനം കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (48) കഴിഞ്ഞ 22 നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ വെട്ടിക്കോട് മുകുളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജുവിനെ (18) കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തുളസിയുടെ വീട്ടിൽനിന്നു പണം മോഷ്ടിച്ചതിന്റെ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.
തുളസിയുടെ മകന്റെ അടുത്ത കൂട്ടുകാരനായിരുന്നു ജെറിൻ. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തുളസിയുടെ വീട്ടിൽ എത്തിയ ജെറിൻ അവിടെനിന്നു ഭക്ഷണം കഴിച്ചു മടങ്ങി. എന്നാൽ ദൂരെയെങ്ങും പോകാതെ പരിസരത്തുതന്നെ മണിക്കൂറുകളോളം തങ്ങി. ഒടുവിൽ വീട്ടിൽ ആരുമില്ല എന്ന് ഉറപ്പുവരുത്തി മടങ്ങിയെത്തി താക്കോൽ കൈക്കലാക്കി. അലമാരയിൽനിന്നു 10,800 രൂപ മോഷ്ടിച്ചു.
ജെറിൻ മോഷ്ടിക്കുന്നത് കണ്ടുവന്ന തുളസി തടയാൻ ശ്രമിച്ചതോടെ വീണു തലയ്ക്കു പരുക്ക് പറ്റി. പിന്നീട് തുളസിയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സാരി ഉപയോഗിച്ചു ജനലിൽ കെട്ടിത്തൂക്കുകയായിരുന്നു. അടുക്കളയിൽനിന്നു മുളകുപൊടിയെടുത്തു വിതറിയ ശേഷം മടങ്ങിയ ജെറിൻ, ചാരുംമൂട്ടിൽനിന്നു പുതിയ മൊബൈൽ ഫോണും ബിരിയാണിയും വാങ്ങി വീട്ടിൽ തിരികെയെത്തി.
തുളസിയെ എത്തിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും ജെറിൻ എത്തിയിരുന്നു. സംശയം തോന്നിയ പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ജെറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമകൾ അനുകരിക്കുകയായിരുന്നു ജെറിൻ എന്ന് മാവേലിക്കര സിഐ പി. ശ്രീകുമാർ പറയുന്നു.