കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജോളിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കയ്യിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ ജയിൽ വാർഡൻമാരാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഞരമ്പ് മുറിക്കാനാവശ്യമായ ആയുധങ്ങളൊന്നും ജയിലിനകത്ത് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ജയിലിനകത്ത് ഭിത്തിയുടെ മൂർച്ചയേറിയ ഭാഗത്ത് അമർത്തി ഉരച്ചും കടിച്ചുമാവാം മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം.പരുക്ക് ഗുരുതരമല്ല. അതേസമയം ഞരമ്പിന് മുറിവേറ്റതിനാൽ ജോളിയെ മൈനർ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരും.
ഇപ്പോൾ മെഡിക്കൽ കോളജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കൽ കോളജ് പോലീസിന്റെ കാവലുണ്ട്. ആശുപത്രി സെല്ലിൽ നിലവിൽ ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെനിന്ന് ഒഴിവാക്കി ജോളിയെ സെല്ലിലേക്ക് മാറ്റിയേക്കും. അഭിഭാഷകനായ ആളൂർ കഴിഞ്ഞ ദിവസം ജോളിയെ ജയിലിൽ സന്ദർശിച്ചിരുന്നു.