ആറു പേർക്കു പുതുജീവൻ നൽകി പരിയാരം സ്വദേശി ജോമോൻ യാത്രയായി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പരിയാരം പുത്തൂർകുന്നിലെ ജോമോൻ ജോസഫിന്റെ (24) അവയവങ്ങൾ ദാനം ചെയ്തു. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. കഴിഞ്ഞ ദിവസമാണു തളിപ്പറമ്പിൽ വച്ച് ജോമോനും സുഹൃത്തും സഞ്ചരിച്ച കാർ അപകടത്തിൽപെടുകയും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
ഇന്നലെ രാത്രി ജോമോനു മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിച്ചതിനെ തുടർന്നു ജോമോന്റെ മാതാപിതാക്കളായ ആന്റണി ഇടച്ചേരിയനും ജോയ്സിയും അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെട്ട് ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി രോഗികൾക്ക് അവയവങ്ങൾ എത്തിച്ചു.ജോമോന്റെ സംസ്കാരം ഇന്ന് 4.30ന് പരിയാരം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ. സഹോദരൻ: ജെനിൽ മാത്യു.