Monday 03 January 2022 12:31 PM IST

‘ഉമ്മ തന്നു പോയ അമ്മ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി, ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’: കണ്ണീരോർമയിൽ ജൂഹി

Ammu Joas

Sub Editor

juhi

പാവക്കുട്ടിയെ പോലെ ഓമനത്തം തുളുമ്പുന്ന ആ പെൺകുട്ടിയെ ലാളിച്ചുകൊ ണ്ട് അച്ഛൻ എപ്പോഴും പറയുമായിരുന്നു, ‘ഗുഡിയാ, നീയൊരു കലാകാരിയാകണം.’ പ ക്ഷേ, അവളുടെ സ്വപ്നങ്ങളിൽ പോലും അങ്ങനൊരു മോഹം ഉണ്ടായിരുന്നില്ല.

വർഷങ്ങൾക്കിപ്പുറം അവളൊരു നടിയായി. ‘ഉപ്പും മുളകും’ എന്ന പ്രിയപരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ ജൂഹി റുസ്തഗി മലയാളികൾക്ക് മകളായി.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജൂഹിയുടെ ജീവിതത്തിലെ മറ്റൊരു വലിയ ന ഷ്ടം സംഭവിച്ചത് മൂന്നുമാസം മുൻപാണ്. എല്ലാമെല്ലാമായ അമ്മ റോഡപകടത്തിൽ മരിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ ചേട്ടൻ ചിരാഗിനൊപ്പം ഒാർമകളിലൂടെ തിരികെ നടക്കുമ്പോൾ ജൂഹി വിതുമ്പുന്നു.

‘‘എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ട്.

ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ല. പ ക്ഷേ, അമ്മ പറഞ്ഞിട്ടുണ്ട്, എന്തു സങ്കടം വന്നാലും തളർന്നിരിക്കരുത്. നമ്മുടെ വിഷമത്തിനു പരിഹാരം കാണാൻ നമുക്കേ പറ്റൂ.’’ ജൂഹിയുടെ സ്വരമിടറി.

അച്ഛന്റെ മരണത്തിനു ശേഷം ജീവിതം അമ്മയുടെ തണലിലായിരുന്നു ?

പപ്പയില്ലാത്ത സങ്കടം അമ്മ അറിയിച്ചിട്ടില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസ്സും തുടങ്ങി എന്റെ ഷൂട്ടിങ് ഡേറ്റ്സ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടൂകാരെപ്പോലെയായിരുന്നു. ‘എടോ’ എന്നാണ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുക. വഴക്കിടുമ്പോൾ ‘താൻ പോടോ, താൻ ആരാ എന്നെ ഭരിക്കാൻ’ എ ന്നൊക്കെ ചോദിച്ച് അമ്മ വരും. ഞാനും വിട്ടുകൊടുക്കില്ല.

അമ്മ എപ്പോഴും പറയുമായിരുന്നു, ‘ഒരിക്കലും ഡിപൻഡന്റ് ആകരുത്’ എന്ന്. ഇപ്പോൾ അതു മനസ്സിലാകുന്നുണ്ട്. അമ്മ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കാരണം അമ്മയ്ക്കു വരാൻ പറ്റിയില്ല.

എങ്കിലും അമ്മ ഇടയ്ക്കിടെ വിളിക്കും. വെള്ളം കുടിക്കണം, ഭക്ഷണം നന്നായി കഴിക്കണം, ഉറക്കം തൂങ്ങിയിരിക്കരുത് എന്നെല്ലാം ഓർമിപ്പിക്കും. ആ കോൾ ചുമ്മാ രസത്തിന് ഞാൻ റിക്കോർഡ് ചെയ്തിരുന്നു. ഇപ്പോൾ അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്സ് കേൾക്കും. ആ വാത്സല്യം അറിയും.

ഫ്ലാറ്റ് മുഴുവൻ അമ്മയുടെ ഓർമകളാണ്. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ വെറുതേ ചിന്തിക്കും. ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവച്ച് അമ്മ കാത്തിരിക്കുന്നുണ്ടെങ്കിലോ എ ന്ന്. വാതിൽ തുറക്കാൻ ബാഗിൽ നിന്നു താക്കോൽ എടുക്കുമ്പോഴാണ് അമ്മ ഇല്ല എന്ന യാഥാർഥ്യത്തിലേക്ക് തിരികെയെത്തുന്നത്.

കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിന് ചോറ്റാനിക്കര യിലെ വീട്ടിലേക്ക് അമ്മ ഭയ്യയ്ക്കൊപ്പം സ്കൂട്ടറിൽ പോയതാണ്. ഒരു ടാങ്കർ ലോറി വന്നിടിച്ചു. കുറച്ചു സമയം കഴിഞ്ഞു ഭയ്യയുടെ കോൾ, അറ്റൻഡ് ചെയ്തപ്പോൾ ‘നീ ആശുപത്രിയിലേക്കു വാ’ എന്നു പറഞ്ഞ് കരയുന്നു.

പപ്പ മരിച്ചതിനു ശേഷം ഭയ്യ കരഞ്ഞു കണ്ടിട്ടേയില്ല. എന്റെ ഉള്ളൊന്നു പിടഞ്ഞു. വീട്ടിൽ നിന്നു ടാറ്റ പറഞ്ഞ്, ഉമ്മ തന്നു പോയ അമ്മ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.

അമ്മു ജൊവാസ്

ഫോട്ടോ: ബേസിൽ പൗലോ

പൂർണരൂപം വനിത ഡിസംബർ ആദ്യ ലക്കത്തിൽ