മധ്യവയസ്സിൽ ജീവിതവഴിയിൽ തനിച്ചായി പോകുന്നവരുണ്ട്. വൈധവ്യവും ഡിവോഴ്‌സുമെല്ലാം ഒറ്റപ്പെടലിന്റെ തീവ്രവേദനയിലേക്ക് സ്ത്രീകളെ നയിക്കും. അതേസമയം ഇത്തരത്തിൽ മധ്യവയസ്സിൽ തനിച്ചായിപ്പോകുന്ന സ്ത്രീകളോട് പ്രണയവും സ്‌നേഹവും ചാലിച്ച് പുരുഷൻ എത്തുമ്പോള്‍ ഒരു തുണയ്ക്കായി സ്ത്രീ അവരെ അടുപ്പിക്കും. ഇങ്ങനെ വൈകാരികമായ ചതിക്കുഴിയിൽ വീണ് നിരവധി സ്ത്രീകള്‍ സമൂഹത്തിൽ വഞ്ചിക്കപ്പെടുന്നുമുണ്ട്. ഈ വിഷയത്തിൽ സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ ഫെയ്‌സ്ബുക് കുറിപ്പ് ശ്രദ്ധേയമാണ്.
കല ഷിബു എഴുതിയ കുറിപ്പ് വായിക്കാം;
ഞാന്‍ എന്റെ അനുഭവങ്ങള്‍, ചിന്തകളാണ് ഇവിടെ പകര്‍ത്തുന്നത്. ഇനി ആര്‍ക്കെങ്കിലും നല്ല പ്രണയങ്ങള്‍ ഉണ്ടെങ്കില്‍, മധ്യവയസ്‌കരെ നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍. "നിന്നോട് പ്രണയം ഇനി ഈ പ്രായത്തില്‍, ആര്‍ക്കും ഉണ്ടാകില്ല.. കാമം, കരുതല്‍, സ്‌നേഹം അതൊക്കെ തന്നെ ഉണ്ടാകൂ..."- വളരെ അടുത്ത ഒരു പുരുഷസുഹൃത്ത് ഇതെന്റെ മുഖത്ത് നോക്കി പറഞ്ഞ നിമിഷം ഞാന്‍ ആദ്യം വല്ലാതെ അപമാനിതയായി. ഞാന്‍ കേരളത്തിലെ കുലസ്ത്രീയായി ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍ ആണ്. ആ എന്നോട്....
നന്നായി ചൊറിഞ്ഞ ആ ചങ്ങാതിയെ തിരിച്ചു ചൊറിയാന്‍ വാക്കുകള്‍ ഇല്ല.. കാരണം എന്നോട് പ്രണയം ആണെന്ന് ഭാവിച്ചു ഒരിക്കലും സമീപിച്ചിട്ടില്ല. ഇല്ലാത്ത സ്‌നേഹം ഉണ്ടെന്നു നടിച്ചിട്ടില്ല.. മധ്യവയസ്സില്‍ ഒറ്റയ്ക്ക് ആയിപ്പോയ എന്നോട് ഇനി അടുപ്പം കൂടാന്‍ വരുന്ന ഒരാളും പ്രേമജ്വരം കൊണ്ട് വരുന്നവന്‍ അല്ല എന്നൊരു മുന്നറിയിപ്പ് തന്നു എന്ന് മാത്രം. പരിചയമുള്ള ഒരു സ്ത്രീ അല്ലെ? നല്ല ഉദ്ദേശ്യത്തിലാണ് ചങ്ങാതി പറഞ്ഞത്.
കേരളത്തില്‍ ജനിച്ചു, ഇവിടെ വളര്‍ന്ന എന്നെ പോലെ ഒരു സ്ത്രീ ജീവിതത്തിന്റെ നട്ടുച്ചയ്ക്ക് ഒറ്റപെടുമ്പോള്‍, സ്വാഭാവികമായ സമൂഹത്തിന്റെ ചില ചോദ്യങ്ങള്‍ ഉണ്ട്. ഇനിയെന്ത്? ഞാന്‍ തിരക്കിലാണ്... ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട്. എന്നിരുന്നാലും എന്നിലെ വൈകാരിക താളം എന്നിലേയ്ക്ക് നോക്കി. പ്രണയിച്ചിട്ടുണ്ടോ ഞാന്‍. പ്രണയിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ട്, നല്ല അസ്സലായി. നിരവധി തവണ. എങ്കിലും, അംഗഭംഗം വന്ന അപൂര്‍ണ്ണമായ പ്രണയം പോലും ഇപ്പൊ അലട്ടാറില്ല. അതെന്റെ ഇന്നത്തെ മനഃശാസ്ത്രം. നാളെ മാറി പോയേക്കാം.
ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടം ചിലര്‍ക്ക് അവസാനിക്കുന്നത് മധ്യവയസ്സില്‍ ആണ്. മറ്റു പലര്‍ക്കും തുടങ്ങുന്നത് അവിടെ നിന്നും. കരിഞ്ഞ സ്വപ്നങ്ങളുടെ ഗന്ധം ശ്വസിച്ചു തുടങ്ങി കഴിയുമ്പോള്‍ പിന്നെ ഒരു ഭയമാണെന്നു, എത്രയോ പേര് പറയാറുണ്ട്. പ്രത്യേകിച്ചും പെണ്ണുങ്ങള്‍. മനഃസമാധാനക്കേടിന്റെ അഗ്‌നികുണ്ഡവും പേറി നടക്കുന്ന ഒരുപാടു സമപ്രായക്കാരെ എനിക്കറിയാം.
വിവാഹേതരബന്ധം, വരണ്ടു തുടങ്ങിയ ജീവിതത്തിന്റെ മേല്‍ ഒരു ഇളം കാറ്റ് പോലെ തുടക്കത്തില്‍ തോന്നുമെങ്കിലും പലപ്പോഴും ക്ഷമയും സഹിഷ്ണതയും കാണിച്ചു മെരുക്കാന്‍ പറ്റുന്ന ഒന്നല്ലാതായി തീരും ആ ഇടങ്ങള്‍. ജീവിതത്തിന്റെ ചുട്ടു നീറുന്ന കുറെ അനുഭവങ്ങള്‍ക്ക് ഒടുവില്‍ എത്തുന്ന മൂന്നാമിടങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് കാമം എന്നൊന്നില്‍ പിടിച്ചു തന്നെയാകും. പക്ഷെ, അതിലേയ്ക്ക് എത്താന്‍, കാട്ടിക്കൂട്ടുന്ന അഭിനയമെന്ന കല. ഭൂരിപക്ഷം പുരുഷനും കാഴ്ചയിൽ ആണ് കാമം ഉണ്ടാകുക. SEXOLOGIST ന്റെ അടുത്ത് ഭാര്യയോട് താല്പര്യം ഇല്ല എന്ന് പറയുമ്പോള്‍ വളരെ ലളിതമായി പറഞ്ഞുകൊടുക്കുന്ന ഒന്ന് .. VISUALIZATION ..
കണ്ടു മടുത്ത ശരീരത്തോട് കുറഞ്ഞു തുടങ്ങുന്ന ആസക്തി പിടിച്ചു നിര്‍ത്താന്‍ ഒരു മാര്‍ഗ്ഗം. അസ്തമിച്ചു കൊണ്ടിരിക്കുന്ന കാമത്തിന്റെ ഒരു ജ്വാല ഉണര്‍ത്താന്‍ ഉതകുന്ന മൂന്നാമിടങ്ങള്‍ അങ്ങനെ അല്ലെ ഉടലെടുക്കുന്നത്. സിനിമയിലെ രംഗം പോലെ, ജയന്റെ മസിൽ കണ്ടു വികാരം വരുന്ന മധ്യവയസ്‌കയായ ഷീലയെ പോലെ കഥാപാത്രം പെണ്ണുങ്ങള്‍ക്കിടയില്‍ വിരളം..! എന്നുവച്ച് , പ്രായം കൂടും തോറും കുറഞ്ഞു വരുന്ന ഒന്നല്ല ലൈംഗികത. പടുകൂറ്റന്‍ തിരമാലകളായി അലച്ചു വന്നു, ഹൃദയഭിത്തികളില്‍ ആഞ്ഞടിച്ചു പൊട്ടിച്ചിതറി പോകേണ്ടി വരുന്ന അവസ്ഥകളെ മെരുക്കാന്‍ ആണ് പാട്.
കാമത്തില്‍ പോലുമുണ്ട്, പെണ്ണിന്റെ പരിമിതിയും പ്രതിസന്ധിയും. അനുഭവങ്ങളുടെ ചിന്തകള്‍ ജനിക്കുമ്പോള്‍ അവിടെ പച്ചയായ ജീവിതമേ സ്വീകരിക്കാന്‍ തോന്നു.. സമൂഹത്തിന്റെ, സംസ്‌കാരത്തിന്റെ, മൂല്യങ്ങളെ, നിയമങ്ങളെ, മറികടന്നു മനസ്സിന്റെ അവസ്ഥയ്ക്ക് ഒത്തുനീങ്ങാന്‍ സാധിക്കാത്തതിന്റെ പിരിമുറുക്കത്തില്‍ നിന്നാണ് ഓരോ മൂന്നാമിടങ്ങളും ജനിക്കുന്നത്... യഥാര്‍ത്ഥ ജീവിതത്തിന്റെ പൊള്ളുന്ന പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടാന്‍, ബോധതലങ്ങളെ നഷ്ടമാക്കാന്‍ വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരർഥകമാണെന്നു തോന്നിത്തുടങ്ങുമ്പോള്‍, അമ്മയും ഭാര്യയും മകളും പെങ്ങളും മാത്രം വ്യഭിചരിക്കാതെ നോക്കുന്നവനും കുലസ്ത്രീയും ഒന്നിച്ചു കണ്ടെടുക്കുന്ന ഇടനേരം. മൂന്നാമിടങ്ങള്‍..!
പല ബന്ധങ്ങളും കാണുമ്പോള്‍ തോന്നാറുണ്ട്, കാമിക്കുമ്പോള്‍ മാത്രം ജ്വലിച്ചു നില്‍ക്കുന്ന ആത്മാര്‍ഥത. അതിലെന്താണ് ഭംഗി? പരസ്പരം മനസ്സിലാക്കാനും സ്വത്വം അലിഞ്ഞു ചേരാനും പറ്റാത്ത ബന്ധം. തന്റെ വന്യമായ വശീകരണത്തിനു മുന്നില്‍ കീഴടങ്ങി എന്ന് അഹങ്കരിച്ചു കൊണ്ട് കുറച്ചുനാള്‍, സ്ത്രീയോ പുരുഷനോ മണ്ടരാകും . സ്വന്തം അസ്തിത്വത്തിന്റെ അപരിചിതമായ അവസ്ഥ അവിടെ തുടങ്ങുന്നു പലപ്പോഴും. ഭ്രാന്തിന്റെ അങ്ങേ അറ്റത് പോയവരുണ്ട്. മൂന്നാമിടങ്ങളിലെ ചതിക്ക് ഇരയായി.. മധ്യവയസ്സില്‍, അതിന്റെ ആവശ്യം ഉണ്ടോ ?
ഉച്ചവെയിൽ ശേഷം ഊഷ്മാവിന് മാറ്റം വരണം. മധ്യവയസ്സില്‍ സംഘർഷങ്ങളും വൈരുധ്യങ്ങളും ഇല്ലാത്ത ലളിതവും വ്യക്തവുമായ ഒരു ലോകമാണ് സുഖം. സ്‌നേഹിക്കാം.. കരുതലും വാത്സല്യവും നല്‍കാം.. പ്രണയിച്ചു പറ്റിക്കാതെ കാമിക്കാം.. അര്‍ദ്ധരാത്രിയില്‍ തെരുവ് പെണ്ണുങ്ങളെ പ്രാപിക്കുന്നവന് ഒരന്തസ്സുണ്ട്.. അവിടെ വൈകാരികമായ ശാരീരിക ബന്ധങ്ങളുണ്ട്. അനുഭവങ്ങള്‍ പക്വതയില്‍ എത്തി കഴിയുമ്പോള്‍, പിന്നെ ഫാന്റസിയ്ക്ക് സ്ഥാനമില്ല. പ്രണയം, സൃഷ്ടിക്കുന്ന വര്‍ണ്ണാഭയമായ ലോകത്ത് വിഹരിക്കുന്ന ജോഡികളായി മാറാന്‍ അത് കൊണ്ട് ഇമ്മിണി പാടാണ്..
ആത്മീയതയിലേയ്ക്കും മയക്കുമരുന്നിലേയ്ക്കും മൂന്നാമിടങ്ങളിലെയ്ക്കും പോകാതെ, സ്‌നേഹിക്കാം.. വായിച്ചു അടയാളപ്പെടുത്തിയതില്‍ നിന്നും, ഇതും കൂടി ചേര്‍ക്കാം, "മോസസ് തോറ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പദ്യം ദൈവനിന്ദയ്ക്ക് കാരണം ആകുന്നു എന്ന് അദ്ദേഹം പരാതിപ്പെട്ടു.. അപ്പോള്‍ ദൈവം പറഞ്ഞു, അമ്രാമിന്റെ മകനെ നീ എഴുതു..ആര്‍ക്കെങ്കിലും വഴി തെറ്റുന്നു എങ്കില്‍ തെറ്റട്ടെ... തെറ്റുകളെ തടുക്കാന്‍ സാധ്യമല്ല!"