Thursday 29 March 2018 12:01 PM IST

'ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ ആള്‍ അപ്പയായിരിക്കും'

Vijeesh Gopinath

Senior Sub Editor

kali-jaya ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അപ്പയ്ക്കു (ജയറാം) മേളത്തോട് വലിയ ക്രേസാണ്. എനിക്ക് അതേപോലെയുള്ള ക്രേസ് കാറുകളുടെ കാര്യത്തിലാണെന്ന് കാളിദാസ് ജയറാം. ഏറ്റവും പുതിയ ലക്കം 'വനിത'യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്.

"അപ്പയ്ക്കു മേളം പോലെ എനിക്ക് ക്രേസ് കാറുകളാണ്. ഞങ്ങൾക്ക് ഒരു ബെ‍ഡ്ടൈമുണ്ട്. ആ സമയത്താണ് കത്തി വയ്ക്കൽ നടക്കുന്നത്. അങ്ങനെ ഒരു ബെഡ് ടൈമിൽ വച്ച് ഞാൻ അപ്പയ്ക്കും അമ്മയ്ക്കും എന്റെ സ്വപ്ന വാഹനമായ ലംബോർഗിനിയെ കുറിച്ച് ക്ലാസ് എടുക്കുകയാണ്. ടെക്നിക്കലായ എല്ലാ കാര്യവും പറഞ്ഞു, വിഡിയോകൾ കാണിച്ചു. എല്ലാം കേട്ട് അപ്പയുടെ ഒറ്റ ചോദ്യം. ‘കണ്ണാ... ഈ വണ്ടിക്ക് മൈലേജ് എത്രയുണ്ടെടാ...’ ലംബോർഗിനിയുടെ മൈലേജ് ചോദിക്കുന്ന ആദ്യ ആളായിരിക്കും അപ്പ." കാളിദാസ് ചിരിക്കുന്നു.

"എനിക്ക് കേരളത്തിലെ കാമ്പസുകളില്‍ പഠിക്കാന്‍ സാധിക്കാത്തതിന്റെ വിഷമുണ്ടായിരുന്നു. ഇവിടെ നടക്കുന്ന സമരങ്ങളോ യൂത്ത് ഫെസ്റ്റിവിലോ ഒന്നും പങ്കുചേരാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷേ ആ വിഷമം മാറിയത് 'പൂമര'ത്തില്‍ അഭിനയിച്ച വേളയിലാണ്. 'പൂമര'ത്തില്‍ അഭിനയിക്കാന്‍ എത്തിയ വേളയിലാണ് ആദ്യമായി ഞാന്‍ മുദ്രവാക്യം വിളിച്ചത്. ചിത്രീകരണ വേളയില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നോട് മുദ്രവാക്യം വിളിക്കാന്‍ അറിയാമോയെന്നു ചോദിച്ചു.

ഇതുവരെ മുദ്രവാക്യം വിളിച്ച പരിചയമില്ല, സിനിമയില്‍ മാത്രമാണ് ഇതു കണ്ടിട്ടുള്ളതെന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം മഹാരാജാസിലെ ഒരു കുട്ടിയെ വിളിച്ച് മുദ്രവാക്യം വിളിക്കാന്‍ പറഞ്ഞു. അവന്‍ ഇടിമുഴക്കമുള്ള സ്വരത്തില്‍ മുദ്രാവാക്യത്തോടെ ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘ എന്ന വിളിച്ചു. ഞാനും അതുപോലെ വിളിച്ചു. അതിന്റെ ഫലമായി രണ്ടാമത്തെ ദിവസം എന്റെ ശബ്ദം പോയി. പിന്നീട് തിരിച്ച് കിട്ടാന്‍ ആറു ദിവസമെടുത്തു. അതിനുശേഷമാണ് ബാക്കി രംഗങ്ങള്‍ ചിത്രീകരിച്ചത്."
- ഷൂട്ടിങ് അനുഭവങ്ങളെപ്പറ്റി കാളിദാസ് പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം 'വനിത'യിൽ വായിക്കാം