Saturday 10 November 2018 04:19 PM IST : By സ്വന്തം ലേഖകൻ

ആത്മഹത്യാ കുറിപ്പെഴുതി ഭാര്യ വീടുവിട്ടു, ഭയന്ന് ഭർത്താവ് ജീവനൊടുക്കി; ഒരാഴ്ചയ്ക്കുള്ളിൽ യുവതി വീണ്ടും വിവാഹിത!

man-siii

ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷം ഭാര്യ ഇറങ്ങിപ്പോയതിന്റെ തൊട്ടടുത്ത ദിവസം യുവാവ് ജീവനൊടുക്കി. ഒരാഴ്ചയ്ക്കുള്ളിൽ യുവതി വീണ്ടും വിവാഹിതയായി.  യുവതിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിനു സമീപം പുത്തൻപുരയ്ക്കൽ സാദിഖിനെ (32) കഴിഞ്ഞ 31ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സാദിഖിനോട് പിണങ്ങി 30ന് ഭാര്യ തൻസി (20) വീടു വിട്ടിറങ്ങിപ്പോയിരുന്നതായി പൊലീസ് പറഞ്ഞു.

ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതിൽ ആർക്കും പങ്കില്ലെന്നും എഴുതി വച്ച ശേഷമാണ് തൻസി വീടു വിട്ടത്. പിറ്റേന്ന് ഉച്ചയോടെയാണ് സാദിഖിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. നവംബർ ഒന്നിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സാദിഖിന്റെ മൃതദേഹം സംസ്കരിച്ചു. തൻസിയെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി.

തൻസി ചേർത്തലയിലുള്ളതായി അറിഞ്ഞ പൊലീസ് ചേർത്തല പൊലീസിനെ വിവരം അറിയിച്ചു. തൻസിയും മണിമല പഴയിടം പുലയാർകുന്നേൽ അജയകുമാറും (26) തമ്മിലുള്ള വിവാഹം ചേർത്തലയ്ക്ക് സമീപമുള്ള ക്ഷേത്രത്തിൽ  കഴിഞ്ഞപ്പോഴാണു പൊലീസ് അവിടെ എത്തുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത ചേർത്തല പൊലീസ് കാഞ്ഞിരപ്പള്ളി പൊലീസിന് കൈമാറി. ആശുപത്രിയിൽ തൻസി ബന്ധുവിനു കൂട്ടിരിക്കുമ്പോഴാണു മറ്റൊരു രോഗിക്കൊപ്പം എത്തിയ  അജയകുമാറിനെ പരിചയപ്പെട്ട് അടുപ്പത്തിലായതെന്നു പൊലീസ് പറഞ്ഞു.