Thursday 15 September 2022 04:00 PM IST : By സ്വന്തം ലേഖകൻ

‘മറ്റെവിടെയും പോകാനില്ലാതെ രാത്രിയിലും വീട്ടുമുറ്റത്ത്; ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ബന്ധുവീട്ടിൽ അഭയം’; ജപ്തി, തെരുവിലായി അഞ്ചംഗ കുടുംബം

kannur-thaliparambu-house-loan.jpg.image.845.440

വീട് പുതുക്കി നിർമിക്കാനും മകളുടെ ചികിത്സയ്ക്കുമായി എടുത്ത വായ്പ തുക കുടിശികയായതിനെ തുടർന്നു ഭിന്നശേഷിക്കാരിയായ യുവതി ഉൾപ്പെടെ അഞ്ചംഗ കുടുംബം താമസിക്കുന്ന വീട് ബാങ്ക് അധികൃതർ ജപ്തി ചെയ്തു. വീൽചെയറിൽ കഴിയുന്ന യുവതിയെയും രോഗിയായ മാതാവിനെയും പുറത്തിറക്കിയാണു കുറുമാത്തൂർ അതിരിയാട് എ. അബ്ദുല്ലയുടെ വീട് സ്വകാര്യ ബാങ്ക് അധികൃതർ പൊലീസ് സഹായത്തോടെ ജപ്തി ചെയ്തത്. 

മറ്റെവിടെയും പോകാനില്ലാതെ രാത്രിയിലും വീട്ടുമുറ്റത്തു കഴിയുകയായിരുന്ന ഇവരെ നാട്ടുകാർ സമീപത്തെ വീടുകളിലേക്ക് മാറ്റുകയായിരുന്നു. 2017ൽ അബ്ദുല്ല സ്വകാര്യ ബാങ്കിന്റെ കണ്ണൂർ ശാഖയിൽ നിന്ന് എടുത്ത വായ്പയാണു കുടിശികയായത്. ഇതിൽ 4.90 ലക്ഷം രൂപ പ്രതിമാസം 33000 രൂപ വച്ച് തിരിച്ചടച്ചിരുന്നുവത്രെ. ഇപ്പോൾ പലിശ ഉൾപ്പെടെ 38 ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടെന്നാണു ബാങ്ക് അധികൃതർ‍ അറിയിച്ചത്. 

സൗദിയിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന അബ്ദുല്ലയ്ക്ക് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. അവിടെ കുടുങ്ങിയ അബ്ദുല്ല ഇന്ത്യൻ എംബസിയുടെ സഹായത്തോടെ 2 മാസം മു‍ൻപാണു നാട്ടിലെത്തിയത്. സുഷുമ്ന നാ‍ഡി സംബന്ധമായ അസുഖം നിമിത്തം 8ാം വയസ്സ് മുതൽ വീൽചെയറിൽ കഴിയുന്ന മകൾ ഷബാനയുടെ(28) ചികിത്സയ്ക്കും കൂടിയാണ് 25 ലക്ഷം രൂപ വായ്പ എടുത്തത്. ഭാര്യ ഹാജിറയും രോഗിയാണ്.

ഒരു മകളുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടുപേർ വിദ്യാർഥിനികളാണ്. അടവിനു മൂന്നു മാസത്തെ സാവകാശം കൂടി തരണമെന്നു ബാങ്ക് അധികൃതരോട് അപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ലെന്ന് ഇവർ പറയുന്നു. സ്കൂളിൽ പോയ മക്കൾ തിരിച്ചെത്തിയപ്പോൾ വീട്ടിൽ കയറാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇരിക്കൂറിലുള്ള ബന്ധുവീട്ടിലേക്ക് ഇന്നലെ താമസം മാറി.

Tags:
  • Spotlight