സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് അമ്മയും സഹോദരിയുമായി വഴക്കിട്ട യുവാവ് ഇരുവരെയും വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച ഉത്തര കർണാടക ജില്ലയായ കോടങ്ങോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി മഞ്ജുനാഥ് ഹസ്‌ലാറിനെ (24) പൊലീസ് അറസ്റ്റു ചെയ്തു. മഞ്ജുനാഥിന്റെ അമ്മ പാർവതി നാരായണ ഹസ്‍ലാർ (42) സഹോദരി രമ്യ നാരായണ ഹസ്‌ലാർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്.
മദ്യപാനിയായ മഞ്ജുനാഥ് അമ്മയുണ്ടാക്കിയ സാമ്പാറിനു രുചിയില്ലെന്നു പറഞ്ഞ് വഴക്കിട്ടു. മാത്രമല്ല, ലോൺ എടുത്ത് സഹോദരിയ്ക്ക് അമ്മ മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനെയും ഇയാൾ എതിർത്തു. തന്റെ മകൾക്ക് ഫോൺ വാങ്ങി നൽകരുതെന്ന് പറയാൻ നീ ആരുമല്ലെന്ന് പാർവതി മഞ്ജുനാഥിനോട് പറഞ്ഞു.
ഇതോടെ പ്രകോപിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന തോക്കടുത്ത് അമ്മയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തൊട്ടുപിന്നാലെ സഹോദരിയേയും വെടിവച്ചു. മഞ്ജുനാഥിന്റെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം പുറംലോകം അറിയുന്നത്.