Monday 22 October 2018 05:00 PM IST : By സ്വന്തം ലേഖകൻ

മീൻകറി കൊണ്ടുവന്ന ഭാഗ്യം ; മന്ത്രി പാചകക്കാരന് നൽകിയത് 25000 രൂപ ടിപ്പ്; ഒപ്പം ഉംറ നിർവ്വഹിക്കാനുള്ള ചെലവും

fish

ഭാഗ്യം തെളിയുന്നെങ്കിൽ‌ ഇങ്ങനെ തെളിയണം. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് കൈപ്പുണ്യം കൊണ്ടു വന്ന ഭാഗ്യത്തിന്റെ കഥ പറയുകയാണ് ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരൻ.

ഹനീഫിന്റെ മീൻകറിയാണ് സംഭവ കഥയിലെ താരം. ഹനീഫിന്റെ മീൻകറി ഇഷ്ടപ്പെട്ട ഒരു മന്ത്രി നൽകിയതോ 25000 രൂപ സമ്മാനം. അവിടെയും തീർന്നില്ല സർപ്രൈസ്, ഹനീഫിന് ഉംറ നിര്‍വ്വഹിക്കാനുളള എല്ലാ ചെലവും താന്‍ വഹിക്കാമെന്ന ഉറപ്പും നല്‍കി. കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് ആ ഭക്ഷണ പ്രേമി.

ബോളിയാർ സ്വദേശിയായ ഹനീഫ് ഒരു സാധാരണ ഹോട്ടൽ ജീവനക്കാരനാണ്. അവിചാരിതമായി ഹനീഫിന്റെ മീൻകറി രുചിച്ച ഭക്ഷ്യമന്ത്രികൂടിയായ സമീർ അഹമ്മദ് ഖാൻ വമ്പനൊരു സമ്മാനവും ഉഗ്രനൊരു സർപ്രൈസും വച്ചു നീട്ടുകയായിരുന്നു.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെ മന്ത്രി വിളിപ്പിച്ചു. ഹനീഫിന് ഉംറ നിര്‍വ്വഹിക്കാനുളള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി.

വ്യാഴാഴ്ച്ച മംഗലൂരുവില്‍ ഒരു യോഗത്തിന് എത്തിയതായിരുന്നു മന്ത്രി. ലോവര്‍ ബെന്ദൂരിലെ ഫിഷ് മാര്‍ക്കറ്റ് എന്ന ഹോട്ടലിലാണ് ഉച്ചഭക്ഷണത്തിനായി മന്ത്രിയും സംഘവും കയറിയത്. ആവോലിയും നെയ്മീനും ആണ് മന്ത്രിക്ക് വിളമ്പിയത്.

ഹനീഫിനെ അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം 25,000 രൂപ ടിപ്പ് നല്‍കിയത്. എല്ലാ ജീവനക്കാര്‍ക്കും ആയി 20,000 രൂപ നല്‍കണമെന്ന് മന്ത്രി ഹനീഫിനോട് പറഞ്ഞു. ഹനീഫിന് മാത്രമായി 5000 രൂപയുമാണ് മന്ത്രി നല്‍കിയത്. കൂടാതെ ഹനീഫിന് ഉംറ നിര്‍വഹിക്കാനുളള ചെലവ് താന്‍ വഹിക്കാമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ഹനീഫിന്റെ വിവരങ്ങള്‍ വാങ്ങി.

നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഹനീഫ് 3 വര്‍ഷം മുമ്പാണ് മംഗളൂരുവിലെ ഹോട്ടലില്‍ ജോലി ആരംഭിച്ചത്. ഇവിടത്തെ ഒരു പാര്‍ട്ണര്‍ കൂടിയാണ് ഹനീഫ്. രാഹുല്‍ ഗാന്ധി അടക്കമുളള രാഷ്ട്രീയ പ്രമുഖര്‍ക്ക് ഭക്ഷണം വിളമ്പിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്തരത്തിലൊരും അംഗീകാരം ലഭിക്കുന്നതെന്ന് ഹനീഫ് പറഞ്ഞു.