Thursday 25 March 2021 10:59 AM IST : By സ്വന്തം ലേഖകൻ

പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് മണിക്കൂറുകളോളം മുതുകിൽ കല്ല് കെട്ടിവച്ചു, ക്രൂരമായി മർദ്ദിച്ചു; 10 വയസുകാരന് ദാരുണാന്ത്യം

bakddgg456gg

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് ബേക്കറിയുടമ ക്രൂരമായി മർദിക്കുകയും മണിക്കൂറുകളോളം മുതുകിൽ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത പത്തു വയസ്സുകാരൻ ആശുപത്രിയിൽ മരിച്ചു. ഒരാഴ്ചയോളം ചികിത്സയിലായിരുന്നു കുട്ടി. ആശുപത്രിയിലെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. ബേക്കറിയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു. വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിൽ 16നാണു സംഭവം. 

പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് ബേക്കറിയുടമ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പിന്നീട്, സമീപത്തു വീടു നിർമാണത്തിനെടുത്ത കുഴിയിൽ ഇറക്കി ഇരുത്തി മുതുകിൽ ഭാരമുള്ള പാറക്കല്ല് കെട്ടിവച്ചു. മകനെ തിരഞ്ഞ് അച്ഛൻ നാഗയ്യ എത്തിയപ്പോൾ ‘അവൻ പാഠം പഠിക്കട്ടെ’ എന്നു പറഞ്ഞു തിരിച്ചയച്ചത്രേ. 

പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോൾ അവരെ മർദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്. അവശനായ കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകൻ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്.

Tags:
  • Spotlight