കാസർഗോഡ് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ നടുക്കത്തിലാണ് നമ്മൾ ഇപ്പോഴും. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും, അവസാന പ്രതീക്ഷയുമാണ് ഇന്നലെ ആക്രമികളുടെ വാൾ തലയ്ക്കൽ ഒടുങ്ങിയത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീടിന്റെ ചിത്രങ്ങൾ ഇന്ന് കേരളത്തിന്റെ ഉള്ളുലയ്ക്കുകയാണ്. രാഷ്ട്രീയത്തിനപ്പുറം കടന്നുചെല്ലേണ്ടത് ഈ കൊച്ചു വീട്ടിലേക്കാണ്. ഈ ഓലപ്പുരയിൽ നിന്നും മകൻ അവസാനം ഇറങ്ങിപ്പോയത് മരണത്തിലേക്കായിരുന്നെന്ന് അറിയാതെ വാവിട്ട് കരയുകയാണ് ഉറ്റവർ.
കൃപേഷിന്റെ വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഒട്ടേറേപേർ പങ്കുവയ്ക്കുകയാണ്. പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയുമായിരുന്നു കൃപേഷ്. പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട കൃപേഷിന് മാരകമായ 15 വെട്ടുകളേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വെട്ടേറ്റ് തലച്ചോറ് പിളര്‍ന്ന നിലയിലാണ്. ഇടതു നെറ്റി മുതല്‍ 23 സെ.മീ. നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റെന്നും റിപ്പോര്‍ട്ട്.
കൃപേഷിന്റെയും ശരത് ലാലിന്റെയും പോസ്റ്റ്മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുകയാണ്. നേരത്തെ കണ്ണൂർ ജില്ലയിൽ ഉണ്ടായ കൊലപാതകങ്ങൾക്ക് സമാനമാണ് ഇവ. കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കൃപേഷിനോടും ശരത് ലാലിനും സിപിഎം പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നതായി എഫ്ഐആറിൽ പറയുന്നു. അതേസമയം പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്നാണ് പൊലീസ് നിഗമനം.