‘എല്ലാം വേദനയും സഹിച്ചോളാം...എല്ലാം ക്ഷമിച്ചോളം...പക്ഷേ എന്റെ പൊന്നുമോൾ എന്നെ തിരിച്ചറിയുന്നില്ലല്ലോ? അവളെ ഒന്നെനിക്ക് എടുക്കാനാകുന്നില്ലല്ലോ? കാൻസറിന്റെ വേദനയുടെ നൂറിരട്ടി വേദനയാണത്. ഞാനുമൊരു അമ്മയല്ലേ.’ ഇതു പറയുമ്പോഴും കീർത്തിയുടെ കുഞ്ഞു മകൾ കിമായ ഒരു കണ്ണാടിച്ചില്ലിനപ്പുറമാണ്.
കീർത്തിയെന്ന മുപ്പത്തി രണ്ടുകാരി അമ്മ മേൽപ്പറഞ്ഞത് അതിശയോക്തിയല്ല. കാൻസർ ശരീരവും മനസും കീർന്നു തിന്നാൻ തുടങ്ങിയതിൽ പിന്നെ അവരുടെ മകൾ അവരെ തിരിച്ചറിഞ്ഞിട്ടില്ല. കീമോ കിരണങ്ങൾ മുടി നഷ്ടപ്പെടുത്തി രൂപം മാറിയതോടെ ആ കുഞ്ഞിന് അവളുടെ അമ്മയുടെ അടുത്തേക്ക് പോകാൻ പോലും പേടിയാണ്. ഡോക്ടർമാർ ഇൻഫെക്ഷൻ മുന്നറിയിപ്പു നൽകിയതോടെ ആ കുഞ്ഞിനെ എടുക്കുന്നതിനും ഡോക്ടർമാർ വിലക്കു കൽപ്പിച്ചത്.
നവി മുബൈ സ്വദേശിയായ കീർത്തിയേയും ഭർത്താവ് അമേയയേയും ആ പഴയ സുദിനങ്ങൾ വിട്ടു പിരിഞ്ഞിട്ട് നാളു കുറച്ചായി. പരിമിതികള്‍ക്കിടയിലെ സന്തോഷ ജീവിതം, മകൾ അമേയയുടെ കളിചിരികൾ. അതു മാത്രം മതിയായിരുന്നു അവർക്ക്. പക്ഷേ കുറച്ചു മാസങ്ങൾക്ക് മുമ്പ് വിധി ക്രൂരമായ ആ തീരുമാനം അവൾക്കു മേൽ നടപ്പിലാക്കി. രക്താർബുദത്തിന്റെ ലക്ഷണങ്ങൾ കീർത്തിയിൽ കണ്ടു തുടങ്ങി. ഡോക്ടർമാരുടെ വിധിയെഴുത്ത് കൂടി വന്നതോടെ ആ കുടുംബത്തിന്റെ സന്തോഷമെല്ലാം ശിഥിലമായി, കണ്ണീർ മാത്രം ബാക്കി.
‘ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ’ ജീവനെടുക്കാൻ പോന്ന വിധമുള്ള ആ രോഗത്തിന് വൈദ്യ ശാസ്ത്രം നൽകിയിരിക്കുന്ന പേര് അതാണ്. ശരീരത്തിലെ ശ്വേത രക്താണുക്കളെയാണ് ഈ കാൻസറിന്റെ വേരുകൾ ആക്രമിക്കുന്നത്. അന്നു തൊട്ടിന്നു വരെ മരുന്നും മന്ത്രത്തിലുമായി കീർത്തിയുടെ ജീവിതം. കീമോയുടെ ഉഗ്ര രശ്മികളും തുടർച്ചയായ ടെസ്റ്റുകളും അവളുടെ രൂപം തന്നെ മാറ്റിയിരിക്കുന്നു.
നിഴൽ പോലെ മരണം അരികിലുണ്ടെന്ന് കീർത്തിക്കറിയാം. ഭർത്താവിനേയും പ്രിയമകളേയും തന്നിൽ നിന്നും അറുത്ത മാറ്റുന്ന മരണമാണ് കാൻസറെന്ന ബോധ്യവുമുണ്ട്. എങ്കിലും അരികിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം ഇന്നവർക്കു മുന്നിലുണ്ട്. അടിയന്തിരമായ മജ്ജ മാറ്റി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ കീർത്തിക്കായി നിർദ്ദേശിച്ചിരിക്കുന്നത്. അതിനു ചെലവാകുന്നതാകട്ടെ 25 ലക്ഷത്തോളം രൂപ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കീർത്തിയുടെ ജീവന്റെ വില.
‘അധികം മോഹങ്ങളില്ലെനിക്ക്. എന്റെ മകൾക്കു വേണ്ടി എനിക്ക് ജീവിക്കണം. അതിന് ഈ ശസ്ത്രക്രിയ നടന്നേ തീരൂ. 25 ലക്ഷം രൂപ എന്നത് ഞങ്ങളുടെ സ്വപ്നങ്ങളിൽ പോലുമില്ല. കനിയണം...എന്നെ ജീവിക്കാൻ സഹായിക്കണം.’– കണ്ണീരോടെ കീർത്തിയുടെ വാക്കുകൾ
അമേയയും കീർത്തിയും കാത്തിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തിൽ വെളിച്ചം വിതറുന്ന കാവൽ മാലാഖമാരുടെ വരവിനായി. പ്രതീക്ഷയോടെ.