Monday 22 November 2021 04:50 PM IST

‘ഏറ്റവും നല്ല വീട് നിങ്ങളുടെയല്ലേ, ഇതിനൊന്നും പറ്റുകയില്ല’: അങ്ങനെയൊരു വിശ്വാസമുണ്ടായിരുന്നു, പക്ഷേ...

Tency Jacob

Sub Editor

home-jeby

തലേരാത്രിയുടെ തുടർച്ച പോലെ മഴ പതിയേ ചാറുന്നുണ്ട്. പുലർച്ചെ അഞ്ചരയ്ക്ക് വെള്ളമെടുക്കാൻ കിണറിനടുത്തേക്കു പോയപ്പോൾ ഒരു പക്ഷിയുടെ ഉച്ചസ്വരത്തിലുള്ള കരച്ചിൽ കേട്ടു. ഒരു നിലവിളി ശബ്ദം പോലെയായിരുന്നു അത്. ഞാൻ ഇതുവരെ കേൾക്കാത്ത ഒന്ന്. മരക്കൊമ്പിലൊക്കെ ചാഞ്ഞു നോക്കിയെങ്കിലും പക്ഷിയെ കണ്ടെത്താനായില്ല. പക്ഷേ, ആ പക്ഷികരച്ചിൽ എന്റെ ഉള്ളിൽ കിടന്നു. ജെബിച്ചായൻ ബസ് ഡ്രൈവറാണ്. കാലത്ത് ഏഴു മണിക്ക് ജോലിക്കു പോയി. വീടിനോടു ചേർന്നു ഞങ്ങൾ പലചരക്കു കട നടത്തുന്നുണ്ട്. ലോക്ഡൗൺ കാലത്തു ജെബിച്ചായനു പണിയില്ലാതായപ്പോൾ ലോണെടുത്തും വട്ടിപ്പലിശയ്ക്കു കടം വാങ്ങിയുമാണ് കട തട്ടിക്കൂട്ടിയത്.

പത്തു മണിയായപ്പോൾ ജെബിച്ചായന്റെ ഫോൺ വ ന്നു. ‘ഇടുക്കിയിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നു വാർത്ത കേട്ടു, ശ്രദ്ധിച്ചോണേ.’ ഉരുൾവെള്ളം വരുന്നെന്നറിഞ്ഞു തറവാട്ടിൽ നിന്നു അമ്മ വന്നു. സാധാരണ ഉരുൾപൊട്ടി വരുമ്പോൾ പുഴവെള്ളം ഒഴുക്കികൊണ്ടു വരുന്ന തടിക്കഷണങ്ങളും നാളികേരവുമെടുക്കാൻ ഞങ്ങളെല്ലാം ഇറങ്ങാറുണ്ട്. പിന്നിലെ ഗെയ്റ്റിലൂടെ ഇറങ്ങി പാറയിൽ കയറി നിന്നാൽ പിടിച്ചെടുക്കൽ എളുപ്പമാണ്.

വീടിന്റെ പുറകുവശത്തെ വരാന്തയിൽ നിന്നാൽ വെള്ളം കുതിച്ചൊഴുകുന്നത് നന്നായി കാണാം. അതുകൊണ്ട് മുണ്ടക്കയം കല്ലേപ്പാലം വഴിയിലുള്ള ആളുകളെല്ലാം പ്രളയ സമയത്തു വീട്ടിലാണ് ഒത്തുകൂടുന്നത്. അന്നും കുട്ടികളും വലിയവരുമൊക്കെയായി പത്തിരുപത്തിയഞ്ചു ആളുകളോളം ഉണ്ടായിരുന്നു.

ആകാശത്തു നിന്നെന്ന പോലെ കുതിച്ചു വരുന്ന മണ്ണു കലങ്ങി മറിഞ്ഞ വെള്ളത്തിലൂടെ വലിയ മരങ്ങൾ ഒഴുകി വരുന്നതു കണ്ടപ്പോൾ എന്തുകൊണ്ടോ ആ പക്ഷിയുടെ കരച്ചിലാണ് ഒാർമവന്നത്. അത്രയും വലിയ മരങ്ങൾ വരുന്നത് പതിവില്ല. എല്ലാവരേയും വരാന്തയിൽ നിന്നു ഹാളിലേക്കു മാറ്റി. പതിനൊന്നേമുക്കാൽ കഴിഞ്ഞപ്പോഴും എന്തോ ഒരു അസ്വസ്ഥത മനസ്സിനകത്തു ചുറ്റിത്തിരിയുന്നു. ‘നമുക്കു പുറത്തു നിന്നു കാഴ്ചകൾ കാണാമെന്നു’ പറഞ്ഞ് എല്ലാവരേയും വീടിനു പുറത്തിറക്കി. ‘എന്താ ഞങ്ങൾ വീട്ടിലേക്കു വന്നത് ഇഷ്ടപ്പെട്ടില്ലേ.’ എന്നു അടുത്തുള്ള പെൺകുട്ടി ചോദിച്ചു. ‘അല്ല മോളെ, എനിക്കെന്തോ പന്തികേട് തോന്നുന്നു.’

‘ഈ വഴിയില് ഏറ്റവും നല്ല വീട് നിങ്ങളുടെയല്ലേ. ഇതിനൊന്നും പറ്റുകയില്ല.’ അവൾ ഉറപ്പിച്ചു പറഞ്ഞു. അതു ത ന്നെയായിരുന്നു ഞങ്ങളുടെയും വിശ്വാസം. ‘ചേച്ചി ആധാ ർ ഒക്കെ എടുത്തോണം’ എന്ന് ആരോ ഒാർമിപ്പിച്ചു. ഞാൻ തിരികേ വീട്ടിലേക്കു കയറി.

രണ്ടാമത്തെ മകൾ രേവതിയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. കുടുംബശ്രീയിൽ നിന്നു കിട്ടിയ ലോണും കുറച്ചു സ്വർണം പണയം വച്ച കാശുമെല്ലാം കൂട്ടി അവൾക്കിത്തിരി പൊന്നു വാങ്ങാൻ രണ്ടരലക്ഷം രൂപ കരുതി വച്ചിരുന്നു. അതു സൂക്ഷിച്ചിരുന്ന ബാഗും ജെബിച്ചായന്റെ യൂണിഫോമും എടുത്ത് ധൃതിയിൽ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വീടിനു പിന്നിലെ കൽക്കെട്ടിന്റെ മതിലും അതിനോടു ചേർന്നു നിന്നിരുന്ന തേക്കും മഹാഗണിയുമെല്ലാം പുഴ കൊണ്ടുപോയിരുന്നു.

‘പറ്റാവുന്ന സാധനങ്ങൾ ഞങ്ങൾ പുറത്തിറക്കാം’ എ ന്നു പറഞ്ഞ് അയൽപക്കത്തെ ചെറുപ്പക്കാർ വീടിന്റെ താക്കോൽ വാങ്ങി. അവർ രണ്ടടി നീങ്ങിയപ്പോൾ എനിക്കൊരു ഉൾവിളി തോന്നി. ‘വേണ്ട മക്കളേ, ഒന്നും എടുക്കേണ്ട. കിട്ടാനുള്ളതാണെങ്കിൽ കിട്ടും.’ എന്നുപറഞ്ഞ് താക്കോൽ തിരികെ വാങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടേകാലായിരുന്നു അപ്പോ ൾ സമയം.

പെട്ടെന്ന് അവിടെ കൂടിയവരുടെ ആരവം കേട്ടു നോക്കുമ്പോൾ വീടു പുഴയിലേക്കു മറിഞ്ഞ് ഒഴുകിപോകുന്നതാണ് കണ്ടത്. 27 വർഷത്തെ അധ്വാനം ഒലിച്ചു പോകുകയാണ്. അത് കണ്ടു നിൽക്കാൻ പറ്റിയില്ല. മകൾ തലചുറ്റി വീണു. പിന്നാലെ എനിക്കും കാഴ്ചകൾ മറഞ്ഞു.

ശൂന്യതയിലാണ് ഇപ്പോൾ ജീവിതം. ഉടുത്തു മാറാൻ വസ്ത്രങ്ങൾ പോലുമില്ലാതെ. കണ്ണടച്ചു ഉറങ്ങാൻ പോലുമാകുന്നില്ല.’’ പുഷ്പ ചേച്ചിയുടെ സ്വരം ഇടറാൻ തുടങ്ങി.

ആയുസ്സിന്റെ അധ്വാനമായിരുന്നു: ഗൃഹനാഥൻ ജെബി കല്ലൂപറമ്പിൽ

മുണ്ടക്കയത്തു നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു ഓട്ടം പോകുന്ന ജീന ബസിൽ 27 വർഷമായി ഡ്രൈവറാണ്. പ്രഷറും ഷുഗറുമൊക്കെ അലട്ടുന്നുണ്ടെങ്കിലും ഞായറാഴ്ച ദിവസം മാത്രമാണ് വീട്ടിലിരിക്കുന്നത്.

കട തുടങ്ങിയപ്പോഴായിരുന്നു ഞങ്ങളുടെ വീട് ഒന്നു നിവർന്നു നിന്നത്. കടയിൽ മൂന്നു ലക്ഷം വിലവരുന്ന സാധനങ്ങളുണ്ടായിരുന്നു. കടയും വീടിനൊപ്പം ഒലിച്ചു പോയി.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ