കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന അഴിമതി നിയമനങ്ങൾക്കെതിരെ സർട്ടിഫിക്കറ്റുകൾ കത്തിച്ച് ഉദ്യോഗാർഥിയുടെ പ്രതിഷേധം. എംഫിൽ നെറ്റ് പിഎച്ചഡിക്കാരനായ അജിയാണ് കഷ്ടപ്പെട്ട് നേടിയെടുത്ത പിഎച്ച്ഡി തീസിസ് കത്തിച്ചത്. മലയാളം സർവകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽപ്പോലും ഉൾപ്പെടുത്താത്തതിലായിരുന്നു അജിയുടെ പ്രതിഷേധം.
വർഷങ്ങൾക്കുമുമ്പ് കാലടി സർവകലാശാല മലയാള വിഭാഗത്തിൽനിന്ന് പിഎച്ച്ഡി ലഭിച്ചതാണ് അജിയ്ക്ക്. അർഹതകളെല്ലാം ഉണ്ടായിട്ടും വർഷങ്ങളോളം ജോലിയ്ക്കായി കയറിയിറങ്ങി. യാതൊരു പ്രയോജനവുമുണ്ടായില്ല എന്ന് മാത്രമല്ല നിഷ്കരുണം തഴയപ്പെട്ടു. ജോലി ലഭിക്കാത്തതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു അജി. ഒടുവിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ പഠനനേട്ടം ഒരു പിടി ചാരമാക്കിയത്.