പലരൂപത്തിലും ഭാവത്തിലുമുള്ള ചലഞ്ചുകൾക്ക് പഞ്ഞമില്ലാത്ത കാലമാണിത്. ഐസ് ബക്കറ്റ് ചലഞ്ച്, ഫിറ്റ്നസ് ചലഞ്ച്, മൈ ട്രീ ചലഞ്ച് തുടങ്ങി സദുദ്ദേശപരവും അല്ലാത്തതുമായ ഒത്തിരി ചലഞ്ചുകളാണ് സോഷ്യൽ മീഡിയ നിറച്ചും. അതിനിടയിലേക്കാണ് കീ കീ ചാലഞ്ചിന്റെ വരവ്.
സംഗതി കേൾക്കുമ്പോൾ നല്ല രസമൊക്കെ തോന്നുമെങ്കിലും ചാലഞ്ച് അൽപ്പം അപകടം പിടിച്ചതാണെന്ന് പറയേണ്ടതില്ലല്ലോ? ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഡാൻസ് കളിക്കുന്നതാണ് കീ കീ ചലഞ്ച് രീതി. അപകടം പിടിച്ച ഈ കളിക്ക് മുന്നിട്ടിറങ്ങുന്നവരെ പൂട്ടാൻ നിയമ പാലകരും രംഗത്തിറങ്ങിയിട്ടുണ്ട്. പക്ഷേ ഇത്രയൊക്കെയായിട്ടും സോഷ്യൽ മീഡിയയിൽ കീകീ ചാലഞ്ചുകാരെ തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ്.
ഇപ്പോഴിതാ കീ കീയിൽ അൽപ്പം പരീക്ഷണം നടത്തി രംഗത്തെത്തിയ ഒരു കൂട്ടം യുവാക്കൾക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് കോടതി. വ്യത്യസ്തതക്ക് വേണ്ടി തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച് കളിച്ച വിരുതൻമാർക്കാണ് നല്ല അഡാർ പണി കിട്ടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ വാസൈ റയില്‍വെ സ്റ്റേഷനിലാണ് സംഭവം.
പൊലീസിന്റെ പിടിയിലായ ഇവര്‍ക്ക് കോടതി വിധിച്ച ശിക്ഷയാണ് ഇത്തിരി കടുത്തു പോയത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ റയില്‍വെ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്.
ശ്യാം ശര്‍മ്മ(24), ധ്രുവ്(23), നിഷാന്ത്(20) എന്നിവരാണ് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് സമീപം കീ കീ ചുവടു വച്ചത്. സോഷ്യല്‍ മീഡിയ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഒരാഴ്ച കൊണ്ട് 1.5 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് മുതിര്‍ന്ന റയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇവരെ പാല്‍ഗര്‍ ജില്ലയിലുള്ള ലോക്കല്‍ കോര്‍ട്ടില്‍ ഹാജരാക്കിയപ്പോഴാണ് തുടര്‍ച്ചയായ മൂന്ന് ദിവസം വാസൈ റയില്‍വെ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമും വൃത്തിയാക്കാന്‍ കോടതി ഉത്തരവിട്ടത്. രാവിലെ 11 മുതല്‍ 2വരെയും വൈകിട്ട് 3 മുതല്‍ അഞ്ച് വരെയുമാണ് ശുചിയാക്കേണ്ടത്. ഇത് മറ്റുള്ള യാത്രക്കാര്‍ക്ക് കീ കീ ചലഞ്ചിനെതിരായ ബോധവത്ക്കരണം കൂടിയാണെന്ന് ഒരു റയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യം ശ്യാം ശര്‍മ്മയെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരെ പൊലീസ് പിടികൂടുന്നത്. ശ്യാം ഇതിന് മുന്‍പ് ടിവി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് യു ട്യൂബ് ചാനലുമുണ്ട്.