കൊച്ചി തൈക്കൂടത്ത് ഒമ്പതു വയസുകാരന് ക്രൂര പീഡനം. സഹോദരീ ഭർത്താവാണ് മൂന്നാം ക്ലാസുകാരനെ തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചു പൊള്ളിച്ചും പരുക്കേല്‍പ്പിച്ചത്. ബന്ധുക്കൾ ഇടപെട്ട് കുട്ടിയെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി വകുപ്പുകൾ പ്രകാരം പ്രകാരം പ്രതിയായ അങ്കമാലി സ്വദേശി പ്രിൻസ് അറസ്റ്റിലായി. നാട്ടുകാരും വാർഡ് ജനപ്രതിനിധിയും ചേർന്ന് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.
കുട്ടിയുടെ അച്ഛന്‍ സ്ട്രോക്ക് വന്നതിനെ തുടർന്ന് വർഷങ്ങളായി കോമയിലാണ്. അച്ഛനെ പരിചരിക്കാനായി അമ്മ ജോലിക്ക് പോകുന്നത് നിർത്തിയിരുന്നു. കുട്ടിയുടെ സഹോദരിയുമായി അടുപ്പത്തിലായ അങ്കമാലി സ്വദേശിയായ യുവാവ് ഇവരോടൊപ്പമാണ് താമസം. കുട്ടിയെ ഇയാൾ പലപ്പോഴും ഉപദ്രവിക്കുമായിരുന്നു.
കഴിഞ്ഞ ദിവസം സാധനം വാങ്ങാന്‍ നൽകിയ പണം നഷ്ടപ്പടുത്തിയതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ചു വയ്ക്കുകയും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേൽപിക്കുകയുമായിരുന്നെന്ന് കുട്ടി പറയുന്നു.
അതേസമയം വിവാഹിതയായ സഹോദരിയ്ക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. 18 വയസും ആറു മാസവും കഴിഞ്ഞതായാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. യുവാവിനാകട്ടെ നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല. 19 വയസ് ആണെന്നു പറയപ്പെടുന്നു.
യുവതിയുടെ ജൻമ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ളവ പരിശോധിച്ച് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്സോ കേസ് ഉൾപ്പടെ യുവാവിനെതിരെ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.