ആലുവയിൽ നിന്ന് തൃപ്പൂണിത്തുറവരെ ഓടുന്ന മെട്രോ... തിക്കിത്തിരക്കോ ട്രാഫിക് ബ്ലോക്കോ ഒന്നുമില്ലാതെ സുന്ദരമായി യാത്ര ചെയ്യുന്ന യാത്രക്കാർ... പെട്ടന്നൊരു സിനിമാസ്‌റ്റൈൽ ട്വിസ്റ്റ്! അതാ ഓടുന്ന മെട്രോയ്ക്കകം റാംപ് ആയി മാറുന്നു. സാരിയുടെ പല പല ഭാവങ്ങൾ യാത്രക്കാർക്ക് മുന്നിലേക്ക് ഒന്നൊന്നായി നടന്നെത്തുന്നു... നുണക്കഥയല്ല! ഇത്തവണത്തെ വനിതാ ദിനത്തിൽ ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് മെട്രോയ്ക്കുള്ളിലെ ഫാഷൻ ഷോ എന്ന തകർപ്പൻ ആശയവുമായി എത്തിയത്. എന്തായാലും കൊച്ചിയിലെ മെട്രോ യാത്രികർക്ക് അതൊരു വിഷ്വൽ ട്രീറ്റ് തന്നെയായി മാറി.
ഇൻഡിഗോ സാരിയിലാണ് പരീക്ഷണങ്ങൾ മുഴുവൻ നടന്നത്. പുതുതലമുറ കൂടുതലായും സാരി ഉപയോഗിക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ ഫാഷൻ സംഘടിപ്പിച്ചതെന്ന് അധികൃതർ പറയുന്നു. അതുകൊണ്ട് തന്നെ പുതുപുത്തൻ ഡ്രേപ്പിങ്ങ് സ്‌റ്റൈൽസും ജാക്കറ്റ് ജീൻസ്, സ്കേട്ട്, പലാസോ, കുലോട്ട്സ് അടക്കം പല വസ്ത്രങ്ങളുമായുള്ള സാരി–പെയറിങ്ങും വളരെ മൂവിങ്ങ് ആയിട്ടുള്ള ആക്സസറികളും ഒക്കെ ചേർത്ത് പുതുയുഗത്തിന്റെ വേഗത്തിനിണങ്ങുന്ന തരത്തിലായിരുന്നു ഓരോ സ്‌റ്റൈലിങ്ങും. വേഗത്തിനൊരിക്കലും സാരി തടസമായി വരില്ല എന്നുറക്കെ പറഞ്ഞായിരുന്നു ഓടുന്ന മെട്രോയിലെ ഫാഷൻ ചലനങ്ങൾ. സസ്‌റ്റൈനബിലിറ്റിക്ക് ഊന്നൽ കൊടുക്കുന്നതുകൊണ്ട് തന്നെ ഏറെ നാളത്തേക്ക് ഉപയോഗിക്കാവുന്ന സാരി ശ്രദ്ധിക്കപ്പെടുന്നു. മാത്രമല്ല പുതിതായി സാരിക്കു വേണ്ടി ബ്ലൗസും പാവാടയും ഒക്കെ വാങ്ങുന്നതിനു പകരം കയ്യിലുള്ള ടോപ്പുകൾക്കൊപ്പവും പാന്റുകൾക്കൊപ്പവും സാരി കൂട്ടിചേർക്കുമ്പോൾ കംഫർട്ടിനൊപ്പം അതൊരു പുത്തൻ സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റ് കൂടിയാകും.
ഫാഷൻ ഡിസൈനിങ്ങ് വിദ്യാർഥികളായ ഇരുപത് പേരാണ് ഷോയിലുടനീളം നിറഞ്ഞു നിന്നത്. ഷോ സ്‌റ്റോപ്പേഴ്സായി എത്തിയത് മോഡലും നടനുമായ ഷിയാസ് കരീം, മോഡൽ അമൃത, ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്കർ എന്നിവരും.
മാറിവരുന്ന കാലത്തിനൊത്ത് സാരിയും ഫാഷൻ സെൻസും ഒക്കെ മാറുമ്പോൾ അതിൽ പഴയത് പുതിയ ലുക്കിലാക്കിയും ഉള്ളതൊക്കെ വീണ്ടും വീണ്ടും ഉപയോഗിച്ചും സസ്‌റ്റൈനവിലിറ്റിക്കും പ്രകൃതിക്കും ഒക്കെ പ്രാധാന്യം നൽകുന്ന മാറ്റത്തെ നമുക്ക് ഇരുകൈകളും നീട്ടി സ്വീകരിക്കാൻ കഴിയട്ടേ...