Friday 11 June 2021 01:07 PM IST : By സ്വന്തം ലേഖകൻ

തീപടര്‍ന്നപ്പോള്‍ മരണവെപ്രാളത്തില്‍ ഓടി, നിലവിളി കേട്ടെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: സംഭവിച്ചത്

Athira-anjal

സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കലിലെ ആതിരയുടെ ജീവനെടുത്തതെന്ന് പൊലീസ്. സാരമായി പൊള്ളലേറ്റ്് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇടമുളയ്ക്കല്‍ ഷാന്‍ മന്‍സിലില്‍ ആതിര (28) മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ഷാനവാസ്, ആതിരയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.

വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആതിരയും ഷാനവാസും തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. സംഭവ ദിവസവും തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നു ഷാനവാസ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് ആതിര പറഞ്ഞതായി മാതാവ് പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഷാനവാസിനെതിരെ കേസെടുത്തത്. പൊള്ളലേറ്റ ഷാനവാസും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഡിയോ കണ്ടെത്തുന്നതിനായി ആതിരയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശരീരത്തില്‍ തീ പടര്‍ന്ന് ഓടുന്ന ആതിരയെയാണു കണ്ടത്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടു വര്‍ഷത്തോളമായി ആതിരയും ഷാനവാസും ഇടമുളയ്ക്കല്‍ തുമ്പിക്കുന്നിലുള്ള വീട്ടിലാണു താമസം. രുവരും  ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. വിവാഹിതനായ ഷാനവാസ് 2 വര്‍ഷമായി ആതിരയോടൊപ്പമാണ് താമസം. ഇവര്‍ക്ക് 6 മാസം പ്രായമുള്ള കുഞ്ഞുണ്ട്. നിയമപരമായി ഇവര്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ആതിര വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ആദ്യ വിവാഹത്തില്‍ ഷാനവാസിനും 2 കുട്ടികളുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ദേഹത്ത് തീയാളി പടരുന്നതാണ്. ഷാനവാസും പൊള്ളലേറ്റ നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇരുവരും വഴക്കുണ്ടായതായി സമീപവാസികളും പൊലീസും പറയുന്നു. ഷാനവാസും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.