കൊല്ലത്ത് കരിയിലക്കൂട്ടത്തിൽ നിന്ന് കണ്ടെത്തിയ കുഞ്ഞിന്റെ മരണത്തെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ ശ്വാസകോശത്തിൽ കരിയിലയുടെ ഭാഗങ്ങൾ കുടുങ്ങിയതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ ഉദരത്തിൽ മുലപ്പാലിന്റെ അംശം ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു അകത്ത് കടന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇതു കരിയിലയുടെ ഭാഗമാണെന്ന് കണ്ടെത്തിയത്.
ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണ് കുഞ്ഞിന്റെ മരണത്തിന്റെ പ്രധാന കാരണമായതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജില്‍ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയില്‍ പറയുന്നു. കുഞ്ഞിന്റെ മൃതശരീരം ഒരാഴ്ചയോളം മോർച്ചറിയിൽ സൂക്ഷിക്കും. അതിനുശേഷമേ സംസ്കരിക്കുകയുള്ളൂവെന്ന് ചാത്തന്നൂർ എസിപി ഷിനു തോമസ് പറഞ്ഞു. ആവശ്യമെന്ന് കണ്ടാൽ ഡിഎൻഎ പരിശോധന നടത്തും.
കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയിലാണു ചൊവ്വാഴ്ച രാവിലെയാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് ആണ്‍കുഞ്ഞ് റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. ആദ്യം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് രാത്രിയോടെ മരണപ്പെട്ടു.
കൊലക്കുറ്റത്തിനു കേസെടുത്ത പൊലീസ്, എസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. സമീപപ്രദേശത്തുണ്ടായിരുന്ന ഗർഭിണികളുടെ വിവരങ്ങളും സംശയമുള്ള ആളുകളുടെ ഫോൺകോളുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.