‘‘എന്റെ മോളെ കൊന്ന് കട്ടിലിൽ ഇട്ടിട്ട്, അവൻ അവളുടെ ഫോണിൽനിന്ന് അവളുടെ ഒരു കൂട്ടുകാരിക്ക് സന്ദേശമയച്ചു. അയച്ച സന്ദേശങ്ങളിലെല്ലാം അവനെ നല്ലവനാക്കി ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യം. പാവമാണ് ചേട്ടൻ, ഞാനും വീട്ടുകാരും തെറ്റിദ്ധരിക്കുകയായിരുന്നു, ഇന്ന് 15 ലക്ഷം രൂപ എന്റെ അക്കൗണ്ടിലേക്ക് ഇട്ടുതന്നു തുടങ്ങിയ സന്ദേശങ്ങളാണ് അയച്ചത്. ഒടുവിൽ, എനിക്ക് നെഞ്ചുവേദന തോന്നുന്നു. ഞാൻ കിടക്കട്ടെ, ബാക്കി നാളെ... എന്നു പറഞ്ഞാണ് ചാറ്റ് അവസാനിപ്പിച്ചത്. ജീവനറ്റു കിടന്ന എന്റെ മകളുടെ അടുത്തിരുന്നാണ് അവൻ 20 മിനിറ്റോളം ചാറ്റ് ചെയ്തത്.’’- നെഞ്ചുപൊട്ടി പറയുകയാണ് കൊല്ലപ്പെട്ട കൃതിയുടെ അച്ഛൻ.
കൊല്ലത്ത് നടന്ന കൃതി കൊലക്കേസിൽ കൃതിയുടെ അച്ഛൻ മനോരമ ന്യൂസ് ക്രൈം സ്റ്റോറിയോട് നടത്തിയ വെളിപ്പെടുത്തലാണിത്. കൃതിയാണെന്ന വ്യാജേന അവളുടെ കൂട്ടുകാരിക്ക് സന്ദേശമയയ്ക്കുകയായിരുന്നു വൈശാഖ്. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് തെളിയിക്കുന്നതാണ് കൃതിയുടെ പിതാവിന്റെ മൊഴി. കൃതി എഴുതിവച്ച ഡയറിക്കുറിപ്പുകളും രണ്ടാം ഭർത്താവ് വൈശാഖിനെതിരാണ്.
രണ്ടാം വിവാഹമാണെന്നും മൂന്നര വയസ്സുള്ള കുഞ്ഞുണ്ടെന്നും അറിഞ്ഞാണ് വൈശാഖ് കൃതിയെ വിവാഹം ചെയ്തത്. വിവാഹ സമയത്ത് കൊടുത്ത പണവും സ്വർണവും വൈശാഖ് ധൂർത്തടിച്ചു. തുടർന്നും പണം ആവശ്യപ്പെട്ടതോടെ കൃതി പ്രതിരോധിച്ചു. ഇതോടെ വാക്ക് തർക്കവും മർദ്ദനവും പതിവായി. പലപ്പോഴും മാതാപിതാക്കളുടെ മുന്നിൽ വച്ചും വൈശാഖ് കൃതിയെ ഉപദ്രവിച്ചു. രണ്ടാം വിവാഹം തന്റെ മാത്രം തീരുമാനം ആയതിനാൽ ഭർത്താവിന്റെ ഉപദ്രവം മരണംവരെ സഹിക്കുകയായിരുന്നു കൃതി.
ദിവസങ്ങൾക്ക് മുൻപ് കൃതിയുടെയും വൈശാഖിന്റെയും വിവാഹ വിഡിയോ ടിക് ടോക്കിൽ പ്രചരിച്ചത്. കതിർമണ്ഡപത്തിൽ സന്തോഷവതിയായി കാണപ്പെടുന്ന കൃതിയുടെ വിഡിയോ കാണികളുടെ കണ്ണുകളെ ഈറനണിയിച്ചു. കൃതിയുടെ ആദ്യ വിവാഹത്തിന് മാസങ്ങൾ മാത്രമായിരുന്നു ആയുസ്സ്. ഈ വിവാഹത്തിൽ കൃതിക്ക് മൂന്നു വയസുള്ള മകളുണ്ട്. മകൾക്ക് നാലു മാസം പ്രായമുള്ളപ്പോഴാണ് കൃതിയും വൈശാഖും ഫെയ്സ്ബുക് വഴി പരിചയപ്പെടുന്നത്.
മകളെ സ്വന്തമായി കരുതി വൈശാഖ് സ്നേഹിക്കുന്നത് കണ്ട കൃതി അത് വെറും അഭിനയമാണെന്ന് തിരിച്ചറിഞ്ഞില്ല. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി കൃതിയുടെ വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വൈശാഖിന്റെ വീട്ടുകാരിൽ നിന്ന് എതിർപ്പുണ്ടായതോടെ 2018 ല്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇവർ വീണ്ടും വിവാഹിതരായി. വൈശാഖിന്റെ ആദ്യ വിവാഹമാണിത്.
എന്നാൽ വിവാഹശേഷം കൃതിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വൈശാഖിനാല്‍ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതി സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.
വിവാഹശേഷം വൈശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരിച്ചെത്തി. പിന്നീട് കേരളത്തിനു പുറത്ത് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനം ആരംഭിച്ചു. ഇതിനായി വായ്പയെടുക്കാൻ കൃതിയുടെ മാതാപിതാക്കളിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വീണ്ടും പണമാവശ്യപ്പെട്ട് വീടിന്റെ ആധാരം ചോദിച്ചെങ്കിലും കൃതിയുടെ മാതാപിതാക്കൾ നല്‍കിയില്ല. തുടർന്ന് ദേഷ്യത്തിലായ വൈശാഖ് കൃതിയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.
വഴക്കിനിടയില്‍ താനാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് വൈശാഖ് പൊലീസിനു മൊഴി നല്‍കി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്ന് വൈശാഖ് പറയുന്നു. കിടപ്പുമുറിയില്‍ കൃതിയുമായി വഴക്കിട്ട വൈശാഖ്, കൃതിയുടെ തല തലയിണയില്‍ അമര്‍ത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. ഭാര്യ മരിച്ചെന്നു മനസ്സിലായതോടെ വൈശാഖ് ഉടൻതന്നെ കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം മുറുകിയതോടെ ഒരു സുഹൃത്തു വഴി സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. തുടർന്ന് കുണ്ടറ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.