Saturday 10 July 2021 03:00 PM IST : By സ്വന്തം ലേഖകൻ

ആര്യയും ഗ്രീഷ്മയും മരിച്ചവിവരം ഇനിയും രേഷ്മയെ അറിയിച്ചിട്ടില്ല: അവർ വഞ്ചിക്കില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു

reshma-quilon

ആര്യ, ഗ്രീഷ്മ എന്നിവരെ കാണാതായെന്നു പൊലീസ് അറിയിച്ചപ്പോൾ രേഷ്മ പൊട്ടിക്കരഞ്ഞു. പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയെ (22) അട്ടക്കുളങ്ങര വനിത ജയിലിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. കാമുകനെന്ന പേരിൽ ചാറ്റ് നടത്തിയിരുന്നത് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആയിരിക്കുമെന്ന് സംശയിക്കുന്നതായി സൂചിപ്പിച്ചപ്പോൾ അവർ ഒരു തരത്തിലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി .

ആര്യയുടെ കത്തിൽ രേഷ്മ വഞ്ചിച്ചതായി എഴുതിയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അവരെ ഒരു തരത്തിലും താൻ വഞ്ചിച്ചിട്ടില്ലെന്നും ആര്യച്ചേച്ചിയുമായി നല്ല അടുപ്പത്തിലായിരുന്നെന്നും രേഷ്മ പറഞ്ഞു. ആര്യയും ഗ്രീഷ്മയും മരിച്ച വിവരം രേഷ്മയെ അറിയിച്ചിട്ടില്ല. ഇരുവരെയും കാണാതായെന്നു മാത്രമാണു സൂചിപ്പിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച വാർത്തകൾ ഒഴിവാക്കിയ പത്രങ്ങളാണ് വായിക്കാൻ നൽകുന്നത്. അതിനാൽ അറസ്റ്റിനു പിന്നാലെയുണ്ടായ സംഭവങ്ങൾ രേഷ്മ അറിഞ്ഞിട്ടില്ല.

ടിക് ടോക്കിനു സമാനമായ മോജോയിൽ ആര്യയും ഗ്രീഷ്മയും സജീവമായിരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മേക്കപ്പ് ചെയ്താണ് ഇരുവരും മോജോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഗ്രീഷ്മയുടെ സുഹൃത്തിനെ സംബന്ധിച്ച വിവരം വീട്ടിൽ അറിഞ്ഞത് രേഷ്മ മുഖേന ആണെന്ന സംശയത്തിൽ ഗ്രീഷ്മയ്ക്ക് രേഷ്മയോടു വിരോധം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇതു രേഷ്മയും സൂചിപ്പിച്ചു. ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കല്ലുവാതുക്കൽ മേവനക്കോണം ആര്യ (23), രേഷ്മ ഭവനിൽ ഗ്രീഷ്്മ എന്നിവരാണ് അനന്തു എന്ന പേരിൽ രേഷ്മയുമായി ഫെയ്സ്ബുക് ചാറ്റ് നടത്തിയിരുന്നത്. രേഷ്മയുടെ ഫെയ്സ്ബുക് അക്കൗണ്ടിന്റെ പാസ്‌വേഡ് ആര്യയ്ക്കും ഗ്രീഷ്മയ്ക്കും അറിയാമായിരുന്നു. ഭർത്താവ് വിഷ്ണു ഗൾഫിൽ പോയ ശേഷം ഒരു യുവാവുമായി രേഷ്മ ഫെയ്സ്ബുക് മുഖേന സൗഹൃദത്തിലായിരുന്നു. പൊലീസ് ഇയാളിൽ നിന്നും മൊഴി എടുത്തു.

More