Saturday 31 July 2021 10:40 AM IST : By സ്വന്തം ലേഖകൻ

മാനസയുമായി മുറിയിലേക്ക് കയറി, പിന്നാലെ നടുക്കുന്ന വെടിയൊച്ച: ഭ്രാന്തമായ പ്രണയ പ്രതികാരം വീണ്ടും

kothamangalam

പ്രണയത്തിന്റെ പേരിലുള്ള ഒരു അരുംകൊലയ്ക്ക് കൂടി നാട് സാക്ഷിയാകുകയാണ്. കത്തിച്ചും ആസിഡ് എറിഞ്ഞും ഭ്രാന്തമായി പ്രതികാരം ചെയ്യുന്ന പ്രതികാര പരമ്പരയുടെ ഒടുവിലത്തെ ഇരയാണ് കണ്ണൂര്‍ സ്വദേശി മാനസ. കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ  പാലയാട് സ്വദേശിയായ രഖിലാണ് വെടിവച്ചു കൊലപ്പെടുത്തിയത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വയം ജീവനൊടുക്കി. 

കോതമംഗലം ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ മേലൂര്‍ പാലയാട് സ്വദേശിയായ രഖിലാണ് വെടിവച്ചത്.മാനസ ഏതാനും സഹപാഠികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടില്‍ രഖില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാള്‍ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരില്‍നിന്ന് എത്തിയതാണെന്നാണു വിവരം.

ഉച്ചതിരിഞ്ഞ് വീട്ടില്‍ എത്തിയ ഇയാളുമായി മാനസ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് സഹപാഠികള്‍ നല്‍കുന്ന സൂചന.ഇയാള്‍ മാനസയുമായി ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ സഹപാഠികള്‍ ശ്രമിച്ചു. ഇതിനിടെയാണ് വെടിയൊച്ച കേട്ടത്. വെടിശബ്ദം കേട്ട് മുകള്‍നിലയില്‍ വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോള്‍ ചോരയില്‍ക്കുളിച്ചു കിടക്കുന്ന നിലയില്‍ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു.