Friday 28 October 2022 10:57 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിൽ നിന്നു പിന്മാറിയിട്ടും ശല്യം; പരാതി നൽകാനെത്തിയ പെൺകുട്ടിയെ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുത്തിവീഴ്ത്തി യുവാവ്

kottayam-arrest.jpg.image.845.440

പ്രണയപ്പകയിൽ യുവാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. 17 വയസ്സുള്ള പെൺകുട്ടിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു. കുത്ത് തടയാനുള്ള ശ്രമത്തിനിടെയാണു പെൺകുട്ടിയുടെ കയ്യിൽ മുറിവേറ്റത്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി ചീനിക്കടുപ്പിൽ വീട്ടിൽ അഖിൽ സി. സുനിലിനെ (21) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നോടെ കറുകച്ചാൽ പൊലീസ് സ്റ്റേഷൻ വളപ്പിലായിരുന്നു ആക്രമണം.

പെൺകുട്ടിയെ മുൻപ് പ്രണയം നടിച്ച് പീഡിപ്പിച്ചിരുന്നുവെന്നു മനസ്സിലാക്കിയതിനെത്തുടർന്ന് പോക്സോ നിയമപ്രകാരമാണ് അഖിലിനെതിരെ കേസ്. പിന്നാലെയെത്തി ശല്യപ്പെടുത്തിയ അഖിലിനെതിരെ പരാതി നൽകാനായി പെൺകുട്ടിയും സുഹൃത്തും പൊലീസ് സ്റ്റേഷനിലേക്കു കയറുമ്പോൾ കയ്യിൽ കരുതിയ കത്രിക കൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം. പെൺകുട്ടിയും സുഹൃത്തും ചേർന്ന് അഖിലിനെ തടഞ്ഞ് ബഹളം വച്ചു. ഓടിയെത്തിയ പൊലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തു.

മുറിവേറ്റു രക്തം വാർന്ന പെൺകുട്ടിയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിൽ 3 തുന്നലുകളുണ്ടെങ്കിലും മുറിവ് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെൺകുട്ടി അഖിലുമായി മുൻപു പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. പ്രണയത്തിൽ നിന്നു പിന്മാറിയിട്ടും അഖിൽ ശല്യം ചെയ്യുന്നതായി പെൺകുട്ടിക്കു പരാതിയുണ്ടായിരുന്നു. ഇന്നലെ രാവിലെ വാഴൂർ–ചങ്ങനാശേരി റോഡിൽ 12–ാം മൈലിലെ സ്റ്റോപ്പിൽ നിന്ന് പെൺകുട്ടി കറുകച്ചാലിലേക്കുള്ള ബസിൽ കയറി.

അഖിൽ ബൈക്കിൽ ബസിനെ പിന്തുടർന്നു. പൊലീസ് സ്റ്റേഷനു സമീപത്തെ കടയിൽ അഖിലും പെൺകുട്ടിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നു പരാതി നൽകാനായി പെൺകുട്ടിയും സുഹൃത്തും പൊലീസ് സ്റ്റേഷനിലേക്കു പോയപ്പോൾ അഖിൽ പിന്നാലെയെത്തി കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Tags:
  • Spotlight