പ്രണയം നടിച്ച് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം കൊല്ലാട് മലമേല്‍ക്കാവ് സ്വദേശി കിരണ്‍ ജോസഫ്(26) എന്നയാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് മൂന്നാംനാളാണ് ഇയാൾ പൊലീസ് കസ്റ്റഡിയിൽ ആകുന്നത്. രണ്ടു വര്‍ഷം മുൻപാണ് പത്തനംതിട്ട സ്വദേശിനിയുമായി കിരണ്‍ പ്രണയത്തിലാകുന്നത്. പിന്നീട് വടവാതൂരിലും കൊല്ലാട്ടെ വീട്ടിലും എത്തിച്ചു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു.
വിദേശത്ത് ജോലി ലഭിച്ചതോടെ കിരൺ നാട് വിട്ടു. ഇക്കാലയളവിലാണ് പെണ്‍കുട്ടിയുടെ ഹൃദയവാല്‍വിന് തകരാര്‍ സംഭവിക്കുന്നത്. കാമുകി ഹൃദ്രോഗത്തിനുള്ള ചികിത്സയിലാണ് എന്നറിഞ്ഞതോടെ കിരൺ വിവാഹത്തില്‍ നിന്ന് പിന്മാറി. ഒരാഴ്ച മുൻപ് കിരണിനെത്തേടി കോട്ടയത്തെത്തിയ പെൺകുട്ടിയെ കിരണും പിതാവും ചേർന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചിരുന്നു.
സാരമായി പരുക്കേറ്റ പെൺകുട്ടി ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്നാണ് വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. കേസില്‍ തുടര്‍നടപടി വൈകിയതോടെ യുവതി ജില്ലാ പൊലീസ് മേധാവിക്കു പരാതി കൈമാറി. ഈ സമയം കിരണ്‍ മറ്റൊരു വിവാഹവും കഴിച്ചു. ഹണിമൂണിനായി മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്.