ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച് യുവാക്കൾ ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന 95 വയസ്സുള്ള ആളുടെ കൈയൊടിഞ്ഞു. വൈക്കം താലൂക്ക് ആശുപത്രി ഗേറ്റിനു സമീപത്തെ ഉണ്ണി ആൻഡ് സൺസ് ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാർ (53), ഭാര്യ കവിത (43), മക്കളായ കാശിനാഥ് (17), സിദ്ധിവിനായക് (15), കടയിൽ ചായ കുടിക്കാൻ എത്തിയ വൈക്കം ആലുങ്കൽ വേലായുധൻ (95) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേലായുധന്റെ കൈയൊടിഞ്ഞു. ബുധനാഴ്ച വൈകിട്ട് 5നാണ് സംഭവം. ബേക്കറിയിൽ ആറുപേർ ഒരുമിച്ചാണ് ചായ കുടിക്കാനെത്തിയത്. ഇവരിൽ ഒരാൾ വാങ്ങിയ ക്രീം ബണ്ണിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നും ബേക്കറിയിലെ സാധനങ്ങൾ നശിപ്പിച്ചതിലൂടെ 20,000 രൂപയുടെ നഷ്ടം വന്നെന്നും കടയുടമ പറയുന്നു.
തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നയാളാണ് മർദനമേറ്റ കവിത. ബണ്ണ് വാങ്ങാൻ വന്ന സംഘത്തിലുണ്ടായിരുന്ന പഞ്ഞിപ്പാലം കൊമ്പുതടത്തിൽ രഞ്ജീഷും (34) മർദനമേറ്റ് കോട്ടയം മെഡിക്കൽ കോളജിലാണ്. ബേക്കറി ഉടമയുടെ മകനാണ് മർദിച്ചതെന്നു രഞ്ജീഷും പറഞ്ഞു.