Wednesday 01 December 2021 03:41 PM IST : By സ്വന്തം ലേഖകൻ

പട്ടാപ്പകല്‍ പെൺകുട്ടികളുടെ ദേഹത്ത് കയറിപ്പിടിച്ചു; യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ച് പ്ലസ് വൺ വിദ്യാർഥിനി

road0sseecccbbn8765vn

പട്ടാപ്പകല്‍ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് പിടിച്ച് പ്ലസ് വൺ വിദ്യാർഥിനി. കോഴിക്കോട് മാനാഞ്ചിറയിൽ ഇന്നു രാവിലെ 8.30 നാണ് സംഭവം. റഹ്മാനിയ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായ ലക്ഷ്മി സജിത്ത് ആണ് വളയം ഭൂമിവാതുക്കൾ കളത്തിൽ ബിജുവിനെ (31) പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപത്തുള്ള ട്യൂഷൻ സെന്ററിൽ നിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു നടക്കുകയായിരുന്നു. സീബ്ര ക്രോസിനു അൽപം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു പിടിച്ചു ധൃതിയിൽ നടന്നു പോകുകയായിരുന്നു. ലക്ഷ്മിയുടെ മുന്നിൽ നടന്നുപോകുകയായിരുന്ന മറ്റൊരു പെൺകുട്ടിയെയും ബിജു കയറി പിടിച്ചു. പെൺകുട്ടി കുതറി മാറി. 

പെട്ടെന്നുണ്ടായ ഷോക്കിൽ നിന്ന് മോചിതയായ ലക്ഷ്മി ബിജുവിന്റെ പിറകേയോടി ഷർട്ടിന്റെ കോളറിൽ പിടിച്ചു നിർത്തുകയായിരുന്നു. ഇയാൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേർത്തുപിടിച്ച് നിർത്തി ബഹളം വച്ചു. അപ്പോഴേക്കും ആളുകൾ കൂടി. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. 

പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ നിമ്നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്പോർട്സ് അക്കാദമിയിൽ കരാട്ടെ അഭ്യസിക്കുന്നുണ്ട്.

Tags:
  • Spotlight