നീണ്ട 37 വർഷത്തെ അലച്ചിലിനു ശേഷം തിരികെ എത്തുമ്പോൾ മടവൂർ വയൽപീടികയിൽ മുഹമ്മദിന്റെ മുഖത്ത് ആശ്വാസച്ചിരി. മക്കൾക്കും മരുമക്കൾക്കുമൊപ്പം നാലു മണിയോടെയാണു മുഹമ്മദ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. നഷ്ടപ്പെട്ടെന്നു കരുതിയ അച്ഛനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മക്കളായ സാബിറ, ഫൗസിയ, ഫൈസൽ, ജാവിദ് എന്നിവർ. കർണാടകയിലെ അത്തനിയിൽനിന്നു പട്ടാമ്പി സ്വദേശിയാണു മുഹമ്മദിനെ കണ്ടെത്തി വീട്ടിൽ വിവരം അറിയിക്കുന്നത്.
പല നാടുകളിലെ വാസത്തിനു ശേഷമാണു മുഹമ്മദ് അത്തനിയിൽ എത്തുന്നത്. നീണ്ട 20 വർഷം അത്തനിയിൽ ഹോട്ടൽ ജോലിക്കാരനായി കഴിയുകയായിരുന്നു മുഹമ്മദ്. ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണു മക്കളെയും കൂട്ടി മുഹമ്മദിനെ അന്വേഷിച്ച് അത്തനിയിലേക്കു യാത്ര തിരിച്ചത്. പിതാവിനെ ആദ്യമായി കാണുന്ന സന്തോഷത്തിലാണ് മകൾ ഫൗസിയ. ഇനി മക്കൾക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കണമെന്നും വിശ്രമിക്കണമെന്നും മുഹമ്മദ് പറഞ്ഞു.