പുഞ്ചിരിച്ചല്ലാതെ ആ മുഖം മലയാളി കണ്ടിട്ടില്ല. അത്രമേൽ പ്രസന്നതയോടെയും നിഷ്ക്കളങ്കതയോടെയുമാണ് കെഎസ് ചിത്രയെന്ന ഗാനാസ്വാദകർക്കു മുന്നിലെത്തുന്നത്. പക്ഷേ എല്ലാ സൗഭാഗ്യങ്ങൾക്കും നടുവിൽ നിൽക്കേ തന്നെ വിധി ഒരിക്കൽ ചിത്രയെ കരയിച്ചു. മകൾ നന്ദനയെന്ന സൗഭാഗ്യത്തെ ചിത്രയിൽ നിന്നും വിധി പറിച്ചെടുത്തപ്പോൾ മലയാളിയും ഒപ്പം കരഞ്ഞു, നൊമ്പരപ്പെട്ടു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ 2011ൽ ചിത്രയുടെ കരളും പറിച്ച് നന്ദന പോയി. ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്. മകളുടെ എല്ലാം ജന്മദിനത്തിലും തനിക്കേറ്റവും പ്രിയപ്പെട്ട ഓർമ്മകളെ ചിത്ര തിരികെ വിളിക്കാറുണ്ട്. ഇപ്പോഴിതാ നന്ദനയുടെ ഓർമദിനത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചിത്ര. മകളുടെ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവച്ച് ചിത്ര കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിലും നോവുപടർത്തുകയാണ്. മകളുടെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക കുറിച്ചു. നന്ദനയുടെ വേർപാടിന്റെ പത്താം വർഷമാണിത്.
‘നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്കു ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ ഞങ്ങൾക്കെന്നും നിധി പോലെയാണ്. ഞങ്ങൾക്കു നിന്നോടുള്ള സ്നേഹം വാക്കുകൾക്കപ്പുറമാണ്. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’, മകളുടെ ചിത്രം പങ്കുവച്ച് കെ.എസ്.ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.