കെഎസ്ആർടിസി ബസിൽ മാസ്ക് ധരിക്കാതെ കയറിയ യാത്രക്കാരനോടു മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. മൂക്കിൽ ഇടിച്ചതുമൂലം പരുക്കേറ്റു. ഇടികൊണ്ടു ബസില്‍ വീണു കൈകാലുകളിലും പരുക്കുണ്ട്. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ ചേപ്പാട് ത്രിവേണിയില്‍ സജീവനെ (47) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദിച്ചശേഷം യാത്രക്കാരൻ ബസിൽനിന്നു കടന്നു. 55 വയസ്സ് പ്രായം തോന്നിക്കുന്ന അക്രമി കൈലിയും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. അതേ ബസില്‍ത്തന്നെ സജീവനെ ആശുപത്രിയിലെത്തിച്ചു. ഈ സര്‍വീസ് നിലച്ചു. ബസ് യാത്രക്കാർ മറ്റൊരു ബസിൽ യാത്ര തുടർന്നു. അമ്പലപ്പുഴ കച്ചേരിമുക്കിൽ ഇന്നലെ രാവിലെ 6.45ന് ആയിരുന്നു സംഭവം. ഹരിപ്പാട്ടുനിന്ന് ആലപ്പുഴയിലേക്കുള്ള ഓർഡിനറി ബസിലെ കണ്ടക്ടറാണ് സജീവൻ.
അമ്പലപ്പുഴയിൽനിന്നു കയറിയ ഒരു യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല. ഇതു കണ്ടക്ടർ ചോദ്യം ചെയ്തു. കുപിതനായ യാത്രക്കാരന്‍ കൈകൊണ്ട് ഇടിച്ചതോടെ സജീവന്റെ മൂക്കില്‍നിന്നു ചോര വാര്‍ന്നു. ഇതിനിടെ ബസില്‍ വീണു. അങ്ങനെയാണ് കൈകാലുകള്‍ക്കു പരുക്കേറ്റത്. സജീവന്റെ പരാതി നൽകി. അമ്പലപ്പുഴ സിഐ എസ്.ദ്വിജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.