Monday 06 August 2018 03:35 PM IST

വയസ്സ് 97, ഒരേ സ്ഥാപനത്തിൽ ജോലി തുടങ്ങിയിട്ട് 75 വർഷം! കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞപ്പൻ ചേട്ടൻ സൂപ്പറാ...

V.G. Nakul

Sub- Editor

kunjappan

‘‘കുറച്ച് കാലമായി കുഞ്ഞപ്പൻ ചേട്ടൻ കടയിൽ വരുന്നില്ല. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ’’.

‘‘അപ്പോൾ ഇനി വരുന്നില്ലന്നാണോ ?’’ ചോദിച്ചു തീരും മുൻപേ ഫോണിന്റെ മറുതലയ്ക്കൽ നിന്നും മറുപടി വന്നു. ‘‘ഏയ് കുഞ്ഞപ്പൻ ചേട്ടന് ഇവിടെ വരാതിരിക്കാൻ പറ്റിയേല. അതങ്ങനെയാ’’.

കാഞ്ഞിരപ്പള്ളി പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന്റെ ലാൻഡ് ലൈൻ ഫോണിൽ നിന്നും കേട്ട, അപരിചിതനായ ആ ജീവനക്കാരന്റെ ശബ്ദത്തിൽ നിന്നു മനസ്സിലാക്കാം, എന്താണ് കുഞ്ഞപ്പൻ ചേട്ടന് ആ സ്ഥാപനമെന്നും ആരാണ് ആ സ്ഥാപനത്തിന് കുഞ്ഞപ്പൻ ചേട്ടനെന്നും... പറഞ്ഞു തുടങ്ങേണ്ടത് ഈ ആത്മബന്ധത്തിന്റെ ചരിത്രം മാത്രമല്ല, പ്രായം ഒന്നിനും ഒരു തടസ്സമല്ലന്നും പ്രവർത്തിക്കാനുള്ള മനസ്സാണ് പ്രധാനമെന്നും തെളിയിച്ച ഒരു കർമ്മയോഗിയുടെ ജീവിത കഥയാണ്.

കാഞ്ഞിരപ്പള്ളി പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന്റെ പ്രവേശന കവാടം തുറന്ന് അകത്തു കയറുമ്പോൾ കാണുക, കാബിനിൽ ഒരു കണക്കപ്പിള്ള ഇരിക്കുന്നതാണ്. അതായത് കാഷ്യർ. 97 വയസ്സുള്ള ഒരു ‘ചെറിയ വലിയ’ മനുഷ്യന്‍. ഞെട്ടാൻ വരട്ടെ, കഴിഞ്ഞ 75 വർഷമായി അദ്ദേഹം ഈ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനാണ്. ഞെട്ടൽ പൂർണ്ണമായെങ്കിൽ അടുത്ത വിശേഷങ്ങളിലേക്കു കടക്കാം. അതിങ്ങനെ:

കാഞ്ഞിരപ്പള്ളി ആനക്കല്ല് താഴത്തുതകിടിയില്‍ ടി.ജെ. ജോസഫ് എന്ന പുല്‍പ്പേല്‍ കുഞ്ഞപ്പന്‍ ചേട്ടനാണ് ഈ അതിശയ മനുഷ്യൻ. പ്രായത്തിന്റെ പട്ടികയിൽ അക്കങ്ങൾ കൂടുതലാണെങ്കിലും പ്രവൃത്തിയിൽ നിത്യയുവത്വത്തിന്റെ ആൾരൂപം. നിലവിൽ, പ്രായമിത്ര കടന്നിട്ടും വിരമിക്കാത്ത ലോകത്തിലെ ഏക തൊഴിലാളി ഒരു പക്ഷേ കുഞ്ഞപ്പൻ ചേട്ടനാകും. 97–ാം വയസ്സിലും ജോലി ചെയ്യുന്ന, 75 വര്‍ഷമായി ഒരേ സ്ഥാപനത്തില്‍ത്തന്നെ ജോലി തുടരുന്ന ‘ദ എവർഗ്രീൻ എംപ്ലോയി’.

1920 ഡിസംവർ നാലിനായിരുന്നു കുഞ്ഞപ്പൻ ചേട്ടന്റെ ജനനം. മാതാപിതാക്കളുടെ ഏക സന്താനം. പതിനെട്ടാമത്തെ വയസ്സില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് സ്കൂളിൽ ലഭിച്ച അധ്യാപക ജോലി ഉപേക്ഷിച്ചാണ് 20–ാം വയസ്സിൽ പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സില്‍ ജോലിക്കു കയറിയത്.

ഞായറാഴ്ച കുർബാന കഴിഞ്ഞിറങ്ങി, പള്ളിമുറ്റം കടന്ന് വീട്ടിലേക്കു നടക്കാൻ തുടങ്ങിയ കുഞ്ഞപ്പൻ ചേട്ടനെ അന്നത്തെ ഇടവക വികാരി തിരികെ വിളിച്ചു പറഞ്ഞു:

‘‘എടാ നീ സിക്സ്ത് (ഇന്നത്തെ പത്താം ക്ലാസ്) പാസ്സായില്ലേ. നാളെ മുതൽ നമ്മുടെ സ്കൂളിൽ ചെന്ന് പഠിപ്പിക്ക്’’. കുഞ്ഞപ്പൻ ചേട്ടൻ പിറ്റേന്ന് സ്കൂളിലെത്തി. പഠിപ്പിക്കാനും തുടങ്ങി. പക്ഷേ അധ്യാപകന്റെ ജോലി കുഞ്ഞപ്പൻ ചേട്ടന് ഇഷ്ടമായില്ല. ഏറെ വൈകാതെ ‘ബൈ’ പറഞ്ഞ് പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിലെത്തി. അന്ന് കടയുടമ പുൽപ്പേൽ ദേവസ്യ ചേട്ടനെന്ന സെബാസ്റ്റ്യനുൾപ്പടെ ആകെയുണ്ടായിരുന്ന ജീവനക്കാർ മൂന്നു പേര്‍. ഇന്ന് ഇരുനൂറോളം ജീവനക്കാരുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായി പുല്‍പ്പേല്‍ വളര്‍ന്നപ്പോഴും കുഞ്ഞപ്പന്‍ ചേട്ടന്‍ സ്ഥാപനത്തിന്റെ നെടുംതൂണായി തുടർന്നു.

നല്ല വടിവൊത്ത ഇംഗ്ലീഷിൽ യാതൊരു തിരുത്തലുകളുമില്ലാതെ ഇപ്പോഴും കുഞ്ഞപ്പൻ ചേട്ടൻ കണക്കുകള്‍ എഴുതി തയാറാക്കും. കമ്പ്യൂട്ടറിനെയോ കാല്‍ക്കുലേറ്ററിനെയോ ആശ്രയിക്കാറില്ല. കണക്കിന്റെ കാര്യത്തില്‍ മാത്രം യാതൊരു ഇളവുമുണ്ടാകില്ല. എല്ലാം കിറു കൃത്യമായിരിക്കണം. അതു നിർബന്ധം.

കടയില്‍ വരുന്ന എല്ലാവരും തന്നെക്കാൾ വലിയവരാണെന്നാണ് പ്രിയപ്പെട്ടവരും സഹപ്രവർത്തകരും ഇച്ചാച്ചൻ എന്ന് വിളിക്കുന്ന കുഞ്ഞപ്പൻ ചേട്ടന്റെ വിശ്വാസ പ്രമാണം. കടയുടമകളുടെ കുടുംബത്തിന് കുഞ്ഞപ്പൻ ചേട്ടൻ കുഞ്ഞങ്കിളാണ്.

കുഞ്ഞപ്പൻ ചേട്ടന്റെ ഇരിപ്പിടത്തിനു മുന്നിലെ ചെറിയ ടിന്നിൽ എപ്പോഴും മിഠായികളുണ്ടാകും. കടയിലെത്തുന്ന കുരുന്നുകൾ ആ സ്നേഹമധുരം നുണഞ്ഞാകും അവിടെ നിന്നിറങ്ങുക. കടയിലെത്തുന്നവരോട് കുശലം പറഞ്ഞും ചിരിച്ചും വിശേഷങ്ങൾ തിരക്കിയുമാണ് കുഞ്ഞപ്പൻ ചേട്ടൻ യാത്രയാക്കുക.

കാലം പോകെ കുഞ്ഞപ്പന്‍ ചേട്ടന്റെ മക്കളും കൊച്ചു മകനും ഇവിടെ ജോലിക്കാരായി. എഴുപത്തിയൊന്നുകാരനായ രണ്ടാമത്തെ മകൻ ടി.ജെ. ജോര്‍ജ് ഇപ്പോൾ കടയുടെ മാനേജരാണ്. മൂത്ത മകൻ ആന്റണി എന്ന അപ്പച്ചൻ ഏറെക്കാലം കടയിലുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ വിശ്രമജീവിതത്തിലാണ്. ജോർജേട്ടന്റെ മകൻ ജോസും കടയിലെ ജീവനക്കാരനായിരുന്നു. വസ്ത്രമേഖലയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങിയെങ്കിലും തിരക്കുണ്ടാകുന്ന സീസണുകളിൽ ജോസ് സഹായിയായി പുൽപ്പേൽ ടെക്സ്റ്റയിൽസിലെത്തും.

പത്താം തരം പാസ്സായി, 14–ാം വയസ്സിലാണ് ജോർജേട്ടൻ ഇവിടെ ജോലിക്കു കയറിയത്. ഇപ്പോൾ 57 വര്‍ഷമായി. 3 മക്കളാണ് കുഞ്ഞപ്പൻ ചേട്ടന്. രണ്ടാണും ഒരു പെണ്ണും. ഭാര്യ ചിറക്കാട് ചിറയ്ക്കലാത്ത് നാഗത്തിങ്കല്‍ ഏലിക്കുട്ടി നാലു വര്‍ഷം മുമ്പ് മരിച്ചു.

കുഞ്ഞപ്പൻ ചേട്ടൻ പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിൽ 75 വര്‍ഷം പൂര്‍ത്തിയാകുന്നത് വലിയൊരു ആഘോഷമാക്കി മാറ്റാനൊരുങ്ങുന്നതിനിടയിലാണ് നാലുമാസം മുമ്പ് അദ്ദേഹം ഒന്ന് കാൽ വഴുതി വീണത്. അതോടെ ചെറിയ വിശ്രമം വേണ്ടി വന്നു. അപ്പോഴും അദ്ദേഹം കടയിലെ വിശേഷങ്ങള്‍ മാത്രം തിരക്കിക്കൊണ്ടിരുന്നു. ക്ഷേമവിവരം അന്വേഷിക്കാൻ വീട്ടിലെത്തുന്നവർ എന്തെങ്കിലും ചോദിക്കും മുൻപേ കുഞ്ഞപ്പൻ ചേട്ടൻ തിരക്കും ‘‘ എന്നാക്കയാ കടയിലെ വിശേഷങ്ങൾ ?’’.

‘‘വീഴ്ചയിൽ വലിയ പരുക്കൊന്നും ഇല്ല. എങ്കിലും പ്രായാധിക്യത്താൽ ഇച്ചാച്ചന്റെ കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. സംസാരത്തിലും അവ്യക്തതയുണ്ട്. കടയിൽ വന്നാലും ജോലി ചെയ്യാൻ പ്രയാസമാണ്. പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കുന്നതും കുറവാണ്.’’ ജോർജേട്ടൻ പറഞ്ഞു തുടങ്ങി.

‘‘ഇപ്പോഴും ഞാൻ എഴുന്നേൽക്കുന്നതിനു മുൻപേ ഇച്ചാച്ചൻ എഴുന്നേൽക്കും. മഴയില്ലങ്കിൽ മുറ്റം തൂക്കും, വിറക് കീറും. സ്വന്തം വസ്ത്രങ്ങൾ തനിയെ കഴുകി, ഇസ്തിരിയിട്ടാണ് ഉപയോഗിക്കുക. ഇന്ന് ഞാൻ ജോലിക്കു വരാൻ ഇറങ്ങിയപ്പോഴും ഇച്ചാച്ചൻ തുണി അലക്കിക്കൊണ്ട് നിൽക്കുകയാണ്’’.

കുഞ്ഞപ്പൻ ചേട്ടനെ ഒരു തൊഴിലാളിയായല്ല സ്ഥാപനത്തിന്റെ ഉടമകൾ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ച ശേഷമേ തീരുമാനങ്ങളെടുക്കൂ. രണ്ടു തലമുറ മാറി വന്നിട്ടും അതിൽ മാറ്റമില്ല. ഇപ്പോൾ ദേവസ്യ ചേട്ടന്റെ മകന്റെ മകൻ മേരിദാസ് ജോസഫ് എന്ന ഔസേപ്പച്ചനാണ് കടയുടെ നടത്തിപ്പുകാരൻ.

കഴിഞ്ഞയാഴ്ച ഔസേപ്പച്ചനും ഭാര്യ റോസമ്മയും കുഞ്ഞപ്പൻ ചേട്ടനെ കാണാനെത്തി. ജോലിയൊന്നും ചെയ്യണ്ട. എങ്കിലും കുഞ്ഞങ്കിൾ എന്നും കടയിൽ വരണം, അര മണിക്കൂറെങ്കിലും അവിടെ ചിലവഴിക്കണം എന്നതായിരുന്നു ഇരുവരുടെയും ആവശ്യം.

വരാം എന്നു സമ്മതിച്ചിരിക്കുകയാണ് കുഞ്ഞപ്പൻ ചേട്ടൻ.

കുഞ്ഞപ്പൻ ചേട്ടൻ ഒരു പ്രതീകമാണ്, പ്രായം വെറും അക്കം മാത്രമാണെന്നതിനും ജോലിയെ പ്രണയിച്ച് വിശ്വസ്തതയോടെയും ആത്മാര്‍ഥതയോടെയും പ്രവർത്തിക്കുന്നവര്‍ക്ക് അത് ബാധകമല്ലെന്നതിനും.

പുൽപ്പേൽ ടെക്സ്റ്റയിൽസും അവിടുത്തെ ജീവനക്കാരും കുഞ്ഞപ്പൻ ചേട്ടനെ കാത്തിരിക്കുകയാണ്. അപ്പോൾ പിന്നെ അദ്ദേഹത്തിന് വരാതിരിക്കാനാകുമോ...