Saturday 20 October 2018 03:27 PM IST : By സ്വന്തം ലേഖകൻ

മൂന്ന് പേരെയും മരണം കൊണ്ടുപോയി; മൊയ്തീനും ഖദീജയ്ക്കും നഷ്ടമായത് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണികളെ

dead

കുറ്റിപ്പുറം ∙ മൊയ്തീനും ഖദീജയ്ക്കും നഷ്ടമായത് 10 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മക്കളെ. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുന്ന മൊയ്തീൻ ഇന്നലെ നാട്ടിലെത്തിയത് സ്വന്തം മക്കളുടെ മരണവിവരം അറിയാതെ. തൃക്കണാപുരം കച്ചേരിപറമ്പ് സ്വദേശി ചെറുവത്തൂർ മൊയ്തീന്റെയും ഖദീജയുടെയും മക്കളായ ഷാക്കിർ (20), ജുമാന (14) ജാസിം (12) എന്നിവരാണ് ഭാരതപ്പുഴയിലെ ഉമ്മത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഖദീജയ്‌ക്ക് അസുഖമാണെന്ന് വിവരം നൽകിയാണ് മൊയ്തീനെ നാട്ടിലെത്തിച്ചത്.

ഇന്നലെ രാവിലെ വീട്ടിലെത്തിയ മൊയ്തീൻ കുട്ടികളെ അന്വേഷിക്കുമ്പോഴാണ് ബന്ധുക്കൾ അപകടവിവരം അറിയിക്കുന്നത്. സ്കൂൾ അവധിയെ തുടർന്ന് തൃക്കണാപുരം കച്ചേരിപറമ്പിലെ വീട്ടിൽനിന്നു ബുധനാഴ്ച വൈകിട്ടാണ് ഷാക്കിറും ജുമാനയും ജാസിമും മാതാവ് ഖദീജയ്ക്കൊപ്പം ഉമ്മത്തൂരിലെ ബന്ധുവീട്ടിലേക്ക് പോയത്. ബെംഗളൂരുവിൽ പഠിക്കുന്ന ഷാക്കിർ നവരാത്രി ആഘോഷത്തിന്റെ അവധിയെ തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഷാക്കിറിന്റെയും ജുമാനയുടെയും മൃതദേഹങ്ങൾ വൈകിട്ടോടെയും ജാസിമിന്റെ മൃതദേഹം രാത്രിയും കബറടക്കി.

More