സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വീട്ടിൽ ഒരു ദിനം. സിംഹത്തിന്റെ മടയിലേക്കാണ് യാത്ര. കേട്ടറിവുകളേക്കാൾ വലുതാണ് അന്വേഷിച്ച കേസുകളുടെ തലപ്പൊക്കം. വിവാദങ്ങളുടെ വേലിയേറ്റങ്ങളിൽ രാജ്യം ഇളകിയാടിയ എത്രയോ കേസുകൾ. പുരൂലിയ ആയുധവർഷം, ഗ്രഹാം സ്റ്റെയ്ന്‍ കൊലപാതകക്കേസ്, ബാബറി മസ്ജിദ് േകസ്, മുംബൈ സ്ഫോടന പരമ്പര.... പക്ഷേ, ആ ചിത്രത്തിലൊന്നുമില്ലാത്ത ലോക്നാഥ് ബെഹ്റയായിരുന്നു മുന്നിൽ. വീതി കൂടിയ കസവുമുണ്ടുടുത്ത് സിൽക്ക് ജുബ്ബയിട്ട് ‘യൂണിഫോമിടാത്ത ചിരി’യുടെ തിളക്കവുമായി അസ്സൽ ഗൃഹനാഥൻ. അഥവാ മധുമിതയുടെ പ്രിയ ബെഹ്റ. വെല്ലുവിളികൾ ഇത്ര കൂളായി നേരിടുന്നതെങ്ങനെ എന്ന ചോദ്യത്തിന് ബെഹ്‌റ നൽകിയ മറുപടി ഇങ്ങനെ;
"വെല്ലുവിളികളെ വലുതായി കാണുമ്പോഴല്ലേ പ്രശ്നമുള്ളൂ. അൽപം ചിന്തിച്ചാൽ എത്ര വലിയ പ്രശ്നങ്ങൾക്കും നിസാരമായി പരിഹാരം കണ്ടെത്താനാകും. ഒരു ഉദാഹരണം പറയാം. 1992–ൽ ബാബറി മസ്ജിദ് പ്രശ്നമുണ്ടായപ്പോൾ കേരളത്തിൽ വർഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. അതിനെ അതിജീവിക്കാന്‍ പ്രയോഗിച്ചത് വളരെ ചെറിയ ഒരു തന്ത്രമാണ്. കേബിൾ ഓപ്പറേറ്റർമാരെയെല്ലാം വിളിച്ച് ചാനലുകളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഹിറ്റ് സിനിമകൾ ടെലികാസ്റ്റ് ചെയ്യാൻ പറഞ്ഞു. മമ്മൂട്ടിയും ലാലും കത്തി നില്‍ക്കുന്ന സമയമാണ്. ആളുകളെ ഒരു പരിധി വരെ വീട്ടിനുള്ളിൽ പിടിച്ചിരുത്താൻ അത് ധാരാളമായിരുന്നു."