തിരുവോണം ബംപർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ ബി. അനൂപിനാണ്. എന്നാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായി സൗഭാഗ്യം വന്നു കയറിയതോടെ കുടുംബത്തിന്റെ ഉള്ള സമാധാനം നഷ്ടമായിരിക്കുകയാണ്. വണ്‍ ഇന്ത്യ മലയാളത്തിനു നല്‍കിയ വിഡിയോ അഭിമുഖത്തിലാണ് അനൂപിന്റെ ഭാര്യയും അമ്മയും ലോട്ടറിയടിച്ച ശേഷമുള്ള ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.
"ഇപ്പോള്‍ സമാധാനം ഇല്ലാതെ പണം കിട്ടിയ പോലെയായി. ഒരു ഭാഗത്തുനിന്ന് ബാങ്കുകാരും മറുഭാഗത്തുനിന്ന് ദാരിദ്ര്യം പറഞ്ഞു വരുന്നവരും ഉണ്ട്. കേരളത്തില്‍ നിന്നും, ചെന്നൈയില്‍ നിന്നു പോലും സഹായം ചോദിച്ചു വരുന്നവരുണ്ട്. രണ്ടു കോടി, മൂന്നു കോടി കൊടുത്തു കഴിഞ്ഞാല്‍ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞു വരുന്നവരും ഉണ്ട്.
എല്ലാവരും ഡിമാന്റ് ആണ് ചെയ്യുന്നത്, ചോദിക്കുന്നതു പോലെയല്ല.. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം വേണം എന്നൊക്കെയാണ് പറയുന്നത്. ഇത്ര രൂപ തരണം, ഞാനിത് വാങ്ങിച്ചു കൊണ്ടേ പോകൂ എന്നാണ് പറയുന്നത്. കിട്ടിയ പണം മുഴുവനും കൊടുത്തു കഴിഞ്ഞാല്‍ നാളെ അവര്‍ തന്നെ വന്നു പറയും ഇവര്‍ പണം മുഴുവനും ധൂര്‍ത്തടിച്ചു കളഞ്ഞുവെന്ന്.
ചേട്ടനു ഇപ്പോള്‍ വീട്ടിനകത്തോട്ടു വരാന്‍ പറ്റുന്നില്ല. ആളുകളോട് പറഞ്ഞു മടുത്തു. എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. എണ്ണാന്‍ പറ്റുന്നില്ല, അത്രയ്ക്ക് തിരക്കാണ്. രാവിലെ അഞ്ചു മണി തൊട്ട് രാത്രി വരെ തിരക്കാണ്. ദൈവമേ.. ലോട്ടറി അടിച്ചത് അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കി?"- തിരുവോണം ബംപര്‍ വിജയി അനൂപിന്റെ ഭാര്യ മായ പറയുന്നു. വിഡിയോ കാണാം..