മലപ്പുറം കൊണ്ടോട്ടിക്കു സമീപം കൊട്ടൂക്കരയിൽ പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി അഭയംതേടിയത് അര്‍ധനഗ്നയായാണെന്ന് ദൃക്സാക്ഷി. ദേഹത്താകെ മണ്ണു പറ്റിയിരുന്നു, കൈകള്‍ കെട്ടിയിരുന്നു. ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞു.
പ്രതിയെ പെണ്‍കുട്ടി മുന്‍പു കണ്ടിട്ടുണ്ടെന്നു ദൃക്സാക്ഷി വ്യക്തമാക്കി. പീഡനശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു.
ഇരുപത്തൊന്നുകാരിയായ പെൺകുട്ടി പഠനാവശ്യത്തിനായി പോകുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടന്നു.
പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്നു പെൺകുട്ടി മൊഴി നൽകി. കൊണ്ടോട്ടി സിഐ കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.