പെരിന്തൽമണ്ണയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവാവ് 21 വയസ്സുകാരിയെ കുത്തിക്കൊന്നു. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീയെ(13) മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തൽമണ്ണയിലെ കളിപ്പാട്ട കടയിൽ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ദേവശ്രീക്ക് പരുക്കേറ്റത്.
ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ആരോപണം. കൊലപാതകത്തിനുശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവർ നേരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്നാണ് വിവരം.